02 ജനുവരി 2022
വയനാട് കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കുന്നു. സി.സി.എഫ് ഡി.കെ വിനോദ് കുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
ജനവാസ മേഖലകളിൽ കഴിഞ്ഞ 10 ദിവസങ്ങളായി കടുവയുടെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിലാണ് വനം വകുപ്പ് തിരച്ചിൽ നിർത്തുന്നത്. കടുവ ഉൾവനത്തിലേക്ക് കടന്നതായും ഇനി തിരിച്ചുവരാനുള്ള സാധ്യത കുറവെന്നുമാണ് അനുമാനം.
കുറുക്കൻ മുലയിൽ കടുവയെ പിടികൂടാന്‍ സ്ഥാപിച്ച കൂടുകളെല്ലാം എടുത്തുമാറ്റും. അതേസമയം കടുവക്ക് പരിക്ക് ഉള്ളതിനാൽ കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരാനാണ് തീരുമാനം. കടുവക്ക് ചികിത്സ നൽകേണ്ടതിനാണ് ക്യാമറാ നിരീക്ഷണം തുടരുന്നത്. എഴുപതോളം ക്യാമറകളാണ് ഈ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. കുറുക്കൻമൂലയിലും
പയ്യമ്പള്ളിയിലുമായി 17 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. കടുവയെ പിടിക്കാൻ വനംവകുപ്പ് നടത്തിയ വലിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. തുടർന്നുണ്ടായ നാട്ടുകാരുടെ പ്രതിഷേധവും സംഘർഷവും കേസുകളുമെല്ലാം വലിയ വാർത്തയായിരുന്നു.