തോട്ടിലെ മീനുകൾ ചത്തൊടുങ്ങി.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ പെരിങ്കൊല്ലൻ തോട്ടിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തി. ചൊവ്വാഴ്ച രാവിലെയാണ് മീനുകൾ ചത്ത് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വരാൽ അടക്കമുള്ള ചെറുതും വലുതുമായ മീനുകളെല്ലാം ചത്തുപൊങ്ങിയ നിലയിലായിരുന്നു. പ്രധാനമായും എം എൽ എ റോഡ് മുതൽ പാലക്കുറ്റി വരെയുള്ള ഭാഗങ്ങളിലാണ് ചത്ത മീനുകൾ കെട്ടിക്കിടന്നത്. ഈ ഭാഗങ്ങൾ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ തോട്ടിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
ചത്ത മത്സ്യങ്ങൾ തോട്ടിലെ മാലിന്യങ്ങൾക്കൊപ്പം കെട്ടിക്കിടന്ന് രൂക്ഷമായ ദുർഗന്ധം ഉയർന്നിട്ടുണ്ട്. ഏതെങ്കിലും രാസമാലിന്യങ്ങളോ കക്കൂസ് മാലിന്യങ്ങങ്ങളോ വെള്ളത്തിലേക്ക് ഒഴുക്കിയതാവാം
മീനുകൾ കൂട്ടത്തോടെ ചത്തതിന് കാരണമെന്നാണ് നാട്ടുകാരുടെ അനുമാനം.
എം എൽ എ റോഡിനു സാമാന്തരമായി ഒഴുകിയെത്തി പാൽ കമ്പനി, പാല, പാലക്കുറ്റി വഴി ഇരിങ്ങല്ലൂരിലൂടെ ഒഴുകി കോന്തനാരിയിൽ വെച്ച് കല്ലായി പുഴയിൽ ചേരുന്ന ഒളവണ്ണ പഞ്ചായത്തിലെ പ്രധാന തോടാണ് പെരിങ്കൊല്ലൻ തോട്. ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ കൂടാതെ പൊതുജനങ്ങളും ഈ തോട്ടിലേക്ക് മാലിന്യം തള്ളുന്നത് തുടരുകയാണ്.
തോടിൻ്റെ സിംഹഭാഗവും ഫ്ലാറ്റുകളും കച്ചവട സ്ഥാപനങ്ങളും സ്ലാബിട്ട് മൂടുന്നതും തുടരുകയാണ്.
സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും തോട്ടിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ക്രിയാത്മക നടപടികളും ഉണ്ടാകുന്നില്ല. തോട് അനുദിനം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിൻ്റെ ഒടുവിലത്തെ അടയാളമാണ് മത്സ്യങ്ങളടെ കൂട്ടത്തോടെയുള്ള ചത്തുപൊന്തിയത്.
നീരുറവകൾ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച നാട്ടിലാണ് ഒരു പ്രധാന തോട് ഈ വിധം നശിപ്പിക്കപ്പെടുന്നത്. ജലസ്രോതസ്സുകൾ മലിനപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമായിട്ടും പൊലീസിൻ്റെ ഭാഗത്തു നിന്നും നടപടിയില്ല. ഇത്തരം വിഷയങ്ങളിൽ ആരോഗ്യ വിഭാഗവും നിഷ്ക്രിയം തന്നെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ