പന്തീരാങ്കാവ്
17 ഫെബ്രുവരി 2024
ഓണറേറിയം വൈകുന്നതിൽ അങ്കണവാടി ജീവനക്കാർ പ്രതിഷേധിച്ചു.
മാസത്തെ ഓണറേറിയം അടുത്ത മാസാവസാനമായിട്ടും
നൽകുന്നില്ല എന്നാരോപിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ഫറോക്ക് ഏരിയ കമ്മിറ്റി
( സി.ഐ.ടി.യു.) യുടെ നേതൃത്വത്തിൽ മാത്തറ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ റൂറൽ പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഫെബ്രുവരി 16 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് മാത്തറയിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ചത്.
കോഴിക്കോട് റൂറലിലെ 180 അങ്കണവാടികളിലെ ജീവനക്കാർക്കും മാസവേതനം സ്ഥിരമായി വൈകുന്നതിലാണ് ജീവനക്കാരുടെ പ്രതിഷേധം.
കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയം ഭരണ വിഭാഗങ്ങൾ അനുവദിക്കുന്ന വിഹിതങ്ങൾ ചേർത്താണ് ജീവനക്കാർക്ക് ഓണറേറിയം നൽകുന്നത്. ആകെയുള്ള വേതനം തന്നെ മൂന്ന് തവണയായാണ് ലഭിക്കുന്നതെന്നും ജീവനക്കാർ പറഞ്ഞു.
ദൈനംദിന ജീവിതം താറുമാറാക്കും വിധമാണ് ഇപ്പോൾ വേതന വിതരണം വൈകുന്നതെന്ന് ജീവനക്കാർ പറഞ്ഞു. നിരവധി തവണ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ജീവനക്കാർ ആരോപിച്ചു. പ്രശനത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ശക്തമാക്കുമെന്നും അങ്കണവാടി ജീവനക്കാർ പറഞ്ഞു.
പ്രതിഷേധ ധർണ ജില്ലാ വൈസ് പ്രസിഡൻ്റ് എം.എം.സിന്ധു ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഏരിയ സെക്രട്ടറി എൻ.കെ.സുനന്ദ അധ്യക്ഷയായി.
എം.നഫീസ, വി.സ്മിത റാണി എന്നിവർ സംസാരിച്ചു.
ഫണ്ട് വിഹിതം ലഭിക്കുന്നതിൽ ഉണ്ടാവുന്ന കാലതാമസവും പൊതു ധനവിനിയോഗം പുതിയ സോഫ്റ്റ് വെയറായ പി.എഫ്.എം.എസ്. ലേക്ക് മാറ്റിയതിനെ തുടർന്നുള്ള സാങ്കേതിക പ്രശ്നങ്ങളുമാണ് വേതന വിതരണം വൈകാൻ ഇടയാക്കുന്നത് എന്നാണ് വിഷയത്തിൽ ഉദ്യാഗസ്ഥരുടെ പ്രതികരണം.