08 ഫെബ്രുവരി 2024
ഏറെ പ്രതീക്ഷകളോടെ നവീകരിച്ച പന്തീരങ്കാവ് നമ്പികുളം ഉപയോഗ്യശൂന്യമായി.
ജില്ലാ പഞ്ചായത്ത് 20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പന്തീരങ്കാവ് അത്താണി പനമരം റോഡരികിലെ നമ്പികുളം നവീകരിച്ചത്. 2023 ഒക്ടോബർ 21 ന് ഏറെ പ്രതീക്ഷകൾ നൽകിക്കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് ആണ് നമ്പികുളം ജലമയൂരം നാടിന് സമർപ്പിച്ചത്. എന്നാൽ നാല് മാസം കഴിയുമ്പോഴേക്കും മാലിന്യം നിറഞ്ഞ് കുളവും വിശ്രമ കേന്ദ്രവും ഉപയോഗശൂന്യമായി.
കുളത്തിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളിൽ നിന്നും വലിയ തോതിൽ കുളത്തിൽ പതിച്ച ഇലകൾ ചീഞ്ഞതോടെ കുളത്തിലെ വെള്ളത്തിൽ
നുരയും പതയും നിറഞ്ഞിരിക്കുകയാണ്.
ഒഴുക്കില്ല എന്നതു പ്രധാന പ്രശ്നമാണ്. ഇലകൾ മാത്രമല്ല പ്ലാസ്റ്റിക് കുപ്പികളും കുളത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
നീരുറവകൾ സജീവമല്ലാത്തതും വെള്ളം കുറഞ്ഞതും ഒഴുക്കില്ലാത്തതുമായ കുളം ഇപ്പോൾ മലിനജലക്കെട്ടായി മാറിക്കഴിഞ്ഞു.
മരങ്ങളിൽ നിന്നും ഇലകൾ വീഴുന്നത് തടയാൻ വല കെട്ടുമെന്നു പറഞ്ഞിരുന്നെങ്കിലും നടന്നില്ല. കുളത്തിൻ്റെ സംരക്ഷണം
ഉറപ്പാക്കാൻ 15 അംഗ പരിപാലന കമ്മറ്റി നിലവിലുണ്ടെങ്കിലും പരിപാലനം ഒന്നും നടക്കുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് കുളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ.
ഉത്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രമാണ് ഇവിടെ നീന്തൽ സാധ്യമായത്.
മഴക്കാലമെത്തും വരെ മലിനജലക്കെട്ടായി തുടരാനാണോ നമ്പി കുളത്തിൻ്റെ വിധി എന്ന ചോദ്യത്തിനാണ് ഇനി ഉത്തരമാകേണ്ടത്.