പയ്യടിമീത്തൽ
25 മാർച്ച് 2024
മാമ്പുഴയെ സംരക്ഷിക്കാൻ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് പുഴ കയ്യേറ്റമെന്ന് വ്യാപക ആക്ഷേപം.
സമീപകാലത്ത് പുഴയിൽ നടക്കുന്ന പ്രവർത്തിക്കളല്ലാം സ്വകാര്യതാല്പര്യം മുൻനിർത്തിയാണെന്നും ആരോപണം ഉയരുന്നു.
കല്ലായിപ്പുഴയുടെ (മാമ്പുഴ) പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിൽ പെടുന്ന ഏഴ് ഭാഗങ്ങളിലാണ് ലക്ഷങ്ങൾ ചിലവിട്ട് കുളിക്കടവുകൾ നിർമ്മിക്കുന്നത്.
2017 ൽ ജലനിർഗ്ഗമന പദ്ധതിയിൽ പെടുത്തി ജില്ലാ പഞ്ചായത്തും കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളും ഒളവണ്ണ, പെരുമണ്ണ, പെരുവയൽ പഞ്ചായത്തുകളും സംയുക്കമായി 1.78 കോടി രൂപ വകയിരുത്തുകയും പുഴയിൽ നിന്നും ചളി നീക്കം ചെയ്തിരുന്നു.എന്നാൽ ആ പ്രവർത്തി ലക്ഷ്യം കണ്ടില്ല. ബൈപ്പാസിലെ മാമ്പുഴപ്പാലം വരെ മാത്രമാണ് ചളിനീക്കം ചെയ്തത്. പുഴയിൽ നിന്നും തീരത്തേക്ക് മാറ്റിയിട്ട ചളി മഴയിൽ പുഴയിലേക്ക് തന്നെ ഒഴുകിപ്പോവുകയും ചെയ്തു. ചിലയിടങ്ങളിൽ ഈ ചളി ഉപയോഗിച്ച് പുഴയോട് ചേർന്നുള്ള തണ്ണീർതടങ്ങൾ നികത്തുകയും ചെയ്തു.
ഈ പദ്ധതിയിൽ അവശേഷിച്ച
തുക ഉപയോഗിച്ചാണ് കുളിക്കടവുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്.
ഇപ്പോൾ കണ്ണൻചിന്നൻ പാലത്തിന് സമീപം ചിറക്കൽ താഴത്ത് മിറ്ററുകളോളം പുഴയിലേക്കിറക്കി നടത്തുന്ന നിർമ്മാണം പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുമെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. ഏതാണ്ട് 30 മീറ്ററോളം അകലത്തിലും 50 മീറ്ററോളം അകലത്തിലും പുഴയുടെ ഇതേ അരികിൽ 2 കടവുകൾ ഉണ്ടെന്നിരിക്കെ ഇവിടെ പുഴ കയ്യേറി നടത്തുന്ന നിർമ്മാണം നിക്ഷിപ്ത താല്പര്യം മുൻനിർത്തിയാണെന്നാണ് ആക്ഷേപം. കണ്ണൻചിന്നൻപാലത്തിന് സമീപം നിന്നും ആരംഭിക്കുന്ന പുഴയുടെ ഓരം ചേർന്ന റോഡിൻ്റെ തുടക്കത്തിലെ ഭാഗം പുഴ സർവ്വേയിൽ പുഴയുടെ ഭാഗമെന്നും കണ്ടെത്തിയിരുന്നു. ഈ ഭാഗങ്ങൾ ഒഴിപ്പിച്ചെടുക്കുന്നതിന് പകരം വിവിധ ഫണ്ടുകൾ ചിലവഴിച്ച് റോഡ് നവീകരിച്ച ഉദ്യോഗസ്ഥരാഷ്ടീയ നടപടികളും ഇപ്പോൾ ചർച്ചയാവുകയാണ്. പുഴയുടെ സ്ഥലമടക്കം കയ്യേറി ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിച്ച അംഗനവാടി കെട്ടിടം കോടതി നടപടികളെ തുടർന്ന് തുറക്കാതെ കിടക്കുന്നതും ഈ അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഉദാഹരണമാണ്.
കണ്ണൻ ചിന്നൻ പാലത്തിന് മുകൾ ഭാഗത്തേക്ക് പുഴക്ക് താരതമ്യേന വീതി കുറവാണ്. വർഷത്തിൽ 6 മാസത്തോളം ഒഴുക്കില്ലാതെ കിടക്കുന്ന ധാരാളം മാലിന്യങ്ങളും പായലും നിറയുന്ന പുഴയിലാണ് കുളിക്കടവുകളുടെ നിർമ്മാണം. മുമ്പ് പുഴയിലെ വെള്ളമെടുത്ത് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ അമിതമായ തോതിൽ കോളിഫോം അടക്കം കണ്ടെത്തിയിരുന്നു. ഇതിൽ കുളിക്കുന്നതു പോലും ആരോഗ്യകരമല്ലെന്നിരിക്കെയാണ് ലക്ഷങ്ങൾ വെള്ളത്തിലാക്കുന്നത്. പുഴയിലേക്ക് ദ്രവമാലിന്യങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ഫലപ്രദമായ നടപടികൾ എടുക്കാത്ത ഭരണകൂടങ്ങൾ കോടികൾ പാഴാക്കുന്ന പദ്ധതികൾക്ക് അനുമതി നൽകുന്നതിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
കുന്നത്തുപാലത്തിന താഴെയായി പുഴ കയ്യേറി നിർമ്മിച്ചെന്ന് സർവ്വേയിൽ കണ്ടെത്തിയ വീടും പൊളിച്ചുനീക്കാൻ ഇതുവരെയും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വിഷയത്തിൽ ഗ്രീൻ കേരള മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ഫോർ ദി പബ്ലിക്ക് അടക്കമുള്ള പരിസ്ഥിതി സംഘടനകളും പ്രകൃതി സ്നേഹികളും പുഴയിലെ അശാസ്ത്രീയ നിർമ്മാണങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ