25 മാർച്ച് 2024
ദേശീയപാത നിർമ്മാണ തൊഴിലാളിയായ 20കാരൻ ടിപ്പർ ലോറി കയറി മരിച്ചു. ബീഹാർ , താനചൗദം, കാരിയ സ്വദേശി രാജേന്ദ്ര പാസ്വാൻ മകൻ സനിസേക്ക് കുമാർ (20) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പന്തീരങ്കാവിലാണ് അപകടം. പ്രവർത്തി പുരോഗമിക്കുന്ന പന്തീരങ്കാവ് ഫ്ലൈ ഓവറിൻ്റെ പണി നടക്കുന്ന അപ്രോച്ച് റോഡിൽ തുണി വിരിച്ച് കിടന്ന് ഉറങ്ങുകയായിരുന്ന തൊഴിലാളിയുടെ തലയിലൂടെയാണ് ടിപ്പറിൻ്റെ പിൻചക്രങ്ങൾ കയറിയിറങ്ങിയത്.
റോഡിൽ ഇടാനുള്ള മണ്ണുമായെത്തിയ ലോറി പിറകിലേക്കെടുക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഒപ്പം ഉറങ്ങിയിരുന്ന സുഹൃത്ത് ശുചി മുറിയിൽ പോയതിനാലാണ് മരണത്തിൽ നിന്ന് രക്ഷപെട്ടത്.
ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് സനിസേക്ക് കുമാർ ജോലിക്ക് എത്തിയത്. തൊഴിലാളികൾക്കായി ഒരുക്കിയ താൽകാലിക കൂടാരങ്ങളിൽ രാത്രികാലങ്ങളിൽ പലപ്പോഴും ഇടക്കിടെ വൈദ്യുതി മുടങ്ങുമെന്നും ചൂടും കൊതു കടിയും സഹിക്കാൻ വയ്യാത്തതിനാൽ പലരും പുലരും വരെ തുറസ്സായ ഇടങ്ങളിൽ കിടക്കുകയാണെന്നും തൊഴിലാളികൾ പറഞ്ഞു.
അമിതഭാരവും കയറ്റി അമിത വേഗത്തിലുള്ള ടിപ്പറിൻ്റെ യാത്ര പലപ്പോഴും ഭീതിജനകമാണ്. റോഡിൽ ഓടുന്ന കൂടുതൽ ഭാരശേഷിയുള്ള ടിപ്പർ ലോറികളാണ് റോഡിൽ കൂടുതൽ വേഗതയിൽ ഓടുന്ന വാഹനം എന്നതാണ് ഇന്നത്തെ സ്ഥിതി. നിർമ്മാണ പ്രവർത്തിക്കെത്തിയ ടിപ്പറുകൾ മത്സരിച്ചോടുന്നതും പതിവ് കാഴ്ചയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ