കോഴിക്കോട്
26 ഏപ്രിൽ 2024
ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. കേരളത്തിൽ രാവിലെ തുടങ്ങിയ വോട്ടിംഗ് അവസാനിക്കുമ്പോൾ 70 ശതമാനം കടക്കുമെന്നാണ് സൂചന.
ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6.45 ന് സംസ്ഥാനത്ത് പോളിംഗ് 69.04 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.കൂടത്തും പാറ സ്കൂളിൽ വോട്ടിംഗ് രാത്രി 7.30 വരെ നീണ്ടു. പാലാഴി പാൽ കമ്പനി ഹിദായ സ്കൂളിലും വോട്ടിംഗ് 7 മണിവരെയും നീണ്ടു.
പന്തീരാങ്കാവ് യു പി സ്കൂളിൽ 8 മണിയോടെയാണ് പോളിംഗ് അവസാനിച്ചത്. തുമ്പയിൽ സ്കൂളിൽ വോട്ടിംഗ് 9 മണി വരെ നീളും എന്നാണ് സൂചന. പയ്യടി മീത്തൽ സ്കൂളിൽ 7 മണി സമയത്തും 50 പേർ ക്യൂവിലായിരുന്നു. ചില ബൂത്തുകളിൽ യന്ത്രതകരാറുണ്ടായതും വോട്ടർമാരുടെ എണ്ണം 1500നും മുകളിലായതും വോട്ടിംഗ് നീണ്ടുപോകാൻ കാരണമായി. ജില്ലയിൽ പലയിടങ്ങളിലും പോളിംഗ് പുരോഗമിക്കുകയാണ്. ചിലയിടങ്ങളിൽ അർദ്ധരാത്രി വരെയും നീളുമെന്ന സൂചനയാണുള്ളത്.കൊടിനാട്ട് മുക്ക് സ്കൂളിൽ വോട്ടർമാർക്ക് വെയിലത്ത് നിൽക്കേണ്ട അവസ്ഥ ഉണ്ടായി. വൈകുന്നേരത്തോടെ ടോക്കൺ നൽകുന്നതുമായും വീഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഇവിടെ തർക്കമുണ്ടായതൊഴിച്ചാൽ പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ഒരു ബൂത്തിൽ തന്നെ 1500 ൽ അധികം വോട്ടർമാർ ഉണ്ടായത് പോളിംഗ് നിണ്ടു പോകാൻ കാരണമായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളുമെല്ലാം തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് ഏറ്റവും കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളാണ് ഉണ്ടായിരുന്നത്. ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള സംഘർഷങ്ങളും കയ്യാങ്കളിയും ഉണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു സംസ്ഥാനത്തെ വോട്ടെടുപ്പ് എന്നാണ് വിലയിരുത്തൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ