പെരുമണ്ണ
17 ജൂൺ 2024
പന ദേഹത്ത് വീണ് വയോധികക്ക് ദാരുണാന്ത്യം. പെരുമണ്ണ അരിമ്പച്ചാൽ
വടക്കേപറമ്പ് ചിരുതക്കുട്ടി(88) ആണ് മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന മകൻ്റെ കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ചിരുതക്കുട്ടിയുടെ വീടിനു താഴെയുള്ള രണ്ടാമത്തെ പറമ്പിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണിടിച്ച് നിരത്തൽ പ്രവർത്തിക്കിടെ പന മറിച്ചിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പനയുടെ ചുവട്ടിൽ നിന്നും മണ്ണ് നീക്കിയതോടെ നിറയെ കുലകളും പട്ടകളും ഉള്ള പന കടപുഴകി വീഴുകയായിരുന്നു.
പനയുടെ ഒപ്പം സമീപത്തെ കഴുങ്ങും പ്ലാവും ചിരുതക്കുട്ടിയുടെ വീടിനു മേൽ പതിച്ചു. ഈ ഭാഗത്ത് വീടിന് പുറത്ത് നിൽക്കുകയായിരുന്ന ചിരുതക്കുട്ടിയും മകൻ്റെ 5 വയസ്സുകാരിയായ മകളും മരത്തലപ്പുകൾക്കടിയിൽ പെട്ടു പോവുകയായിരുന്നു.
ഉടൻതന്നെ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് ചിരിതക്കുട്ടിയെയും ചെറുമകളെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചിരുതക്കുട്ടി മരണപ്പെടുകയായിരുന്നു. ചെറുമകൾ ആരാധന ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
തുടർന്ന് മoത്തിൽ അബ്ദുൾ അസീസിൻ്റെ നേതൃത്തിൽ സ്ഥലത്തെത്തിയ കോഴിക്കോട് താലൂക്ക് ദുരന്തനിവാരണസേനാ വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് വീടിനുമേൽ പതിച്ച മരങ്ങളെല്ലാം മുറിച്ച് നീക്കി.
പരേതനായ ചെറൂട്ടിയുടെ ഭാര്യയാണ് ചിരുത.
സദാനന്ദൻ, ശോഭന, ജഗദ, രജനി, വിനു എന്നിവർ മക്കളാണ്.
റീന, മാധവൻ, സദാനന്ദൻ, ദയാനിധി, അശ്വതി എന്നിവർ മരുമക്കളാണ്.
അശാസ്ത്രീയമായി മരം തള്ളിയിടാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
ജെ സി ബി പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.