പാലാഴി
06 ജൂൺ 2024
വധശ്രമക്കേസിലെ പ്രതി ഉപയോഗിച്ച കൊടുവാൾ കണ്ടെടുത്ത് പൊലീസ്.
ഇന്ന് വൈകുന്നേരം 4 മണിയോടെ ഒന്നാം പ്രതി പെരുമണ്ണ വളയം പറമ്പ് സനൂപിനെയും കൊണ്ട് വന്നാണ് പാലാഴി കണ്ണൻചിഹ്നൻ പാലത്തിന് സമീപം കല്ലായി പുഴയിൽ നിന്നും കൊടുവാൾ കണ്ടെടുത്തത്. കൊലപാതക ശ്രമത്തിന് ശേഷം കൊടുവാൾ പുഴയിൽ എറിഞ്ഞെന്ന പ്രതിയുടെ കുറ്റസമ്മതത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പുഴയിലെ പരിശോധന.
(പ്രതി (നീല ഷർട്ട് ) പൊലിസിനോട് സംഭവം വിശദീകരിക്കുന്നു.)
പ്രതി കാണിച്ചു കൊടുത്ത സ്ഥലത്ത് താലൂക്ക് ദുരന്തനിവാരണ സേനാ കോർഡിനേറ്റർ മഠത്തിൽ അസീസ്, എഫ് എൽഎസ് സിദ്ധിഖ്,
റഷീദ് വെള്ളായിക്കോട്, ചിറ്റക്കോട് സിദ്ധിഖ്, മുജീബ് പൊറ്റമ്മൽ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തി ആയുധം കണ്ടെടുത്തത്. പന്തീരങ്കാവ് ഇൻ സപകടർ വിനോദ് കുമാർ കെ.പി, സബ് ഇൻസ്പക്ടർ ജിമ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
മെയ് 30ന് പുലർച്ചെ പെരുമണ്ണ മുണ്ടുപാലം മാർച്ചാൽ താമസിക്കുന്ന മുഹമ്മദ് ഷാഫിർ (26), പിതാവ് അബൂബക്കർ (52)എന്നിവരെ സനൂപടങ്ങുന്ന മൂന്നംഗ സംഘം കൊടുവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.
ഈ കേസിൽ സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.