16 ജൂലൈ 2024
മഴ കനത്തതോടെ ഒളവണ്ണയുടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റിൽ നിരവധിയിടങ്ങളിൽ മരങ്ങൾ പൊട്ടിവീണു വീടുകൾക്ക് നാശനഷ്ടം. പാലാഴിയിൽ മണ്ണിടിച്ചിലും ഉണ്ടായി.
തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ പാലാഴി പാല ഭാഗം വെള്ളത്തിലായി.
ചൊവ്വാഴ്ച ഉച്ചയോടെ നിരവധി കടകളിലും വീടുകളിലും വെള്ളം കയറി. വാഹന ഗതാഗതം തടസപ്പെട്ടു.
റോഡും അമ്മത്തൂർ സ്കൂൾ റോഡും വെള്ളത്തിനടിയിലായി. ദേശീയപാതക്കിരുവശവും പന്തീരങ്കാവ് അത്താണി, അറപ്പുഴ ഭാഗങ്ങളിൽ വെളളക്കെട്ട് രൂക്ഷമായി. വീടുകളിലും റോഡുകളിലും വെള്ളം കയറി.
അറപ്പുഴ മദ്രസക്ക് സമീപം മരങ്ങൾ പൊട്ടിവീണ് കുന്നത്തൊടി അബ്ദുൾ ശരീഫിൻ്റെ വീടിന് നാശനഷ്ടമുണ്ടായി.
പന്തീരാങ്കാവ് അത്താണി പനമരം റോഡ് വെള്ളത്തിനടിയിലായി. മഴ തുടങ്ങിയ നാൾ മുതൽ ഈ ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് ഉള്ളത്.
പാലാഴിയിൽ പാണരുതൊടി ഷമീറിൻ്റെ വീടിനു പിറകിലെ പറമ്പ് ഇടിഞ്ഞു വീണു.
അത്താണി കാവൂർ എംഎൽഎ റോഡ് പൂരണ്ണമായും വെള്ളത്തിനടിയിലായി. ശക്തമായ ഒഴുക്കും ഈ ഭാഗങ്ങളിലുണ്ട്. പുഴമ്പുറം റോഡും കല്ലായി പുഴ തീരങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്.
മരം വീണ് എം ജി നഗർ മാക്കനാരി മീത്തൽ ജയഭാരതിയുടെ വീടിന് കേടുപാടുണ്ടായി.
മൂർക്കനാട്ട് റോഡിൽ കുറുകെ മരം വീണു ഗതാഗതം തടസപ്പെട്ടു.
താലുക്ക് ദുരന്തനിവാരണ സേനാംഗങ്ങളും സേവാഭാരതി ചാത്തോത്തറ യൂണിറ്റും ദുരന്തമുഖങ്ങളിൽ പ്രവർത്തന സജ്ജരാണ്.
മഴ തുടർന്നാൽ ഒളവണ്ണയുടെ കുടുതൽ ഭാഗങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. പെരിങ്കൊല്ലൻ തോട്ടിലും കല്ലായി പുഴയിലും പി കെ കനാലിലും ചാലിയാറിലും ജലനിരപ്പ് ഉയരുകയാണ്.