കോഴിക്കോട്
02 ആഗസ്റ്റ് 2024
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവരെ തേടി ചാലിയാർ പുഴയിൽ വ്യാപക തിരച്ചിൽ നടക്കുന്നു. പൊലീസും TDRF പ്രവർത്തകരും ചേർന്നാണ് നിലമ്പൂർ മുതൽ ബേപ്പൂർ വരെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നത്. വാഴക്കാട് മുതൽ ബേപ്പൂർ വരെയുള്ള ഭാഗങ്ങളിൽ ഉള്ള അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ ഉeദ്യാഗസ്ഥരും ടി ഡി ആർ എഫും യോജിച്ച് അഞ്ച് ഗ്രൂപ്പുകളായാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.
പന്തീരങ്കാവ് സ്റ്റേഷൻ പരിധിയിൽ സബ് ഇൻസ്പക്ടർ യു സനീഷിൻ്റെ നേതൃത്വത്തിൽ എസ് ഐ അഭിലാഷ് ടി,
അജീഷ് എം, ബഷീർ സി എന്നീ ഉദ്യോഗസ്ഥരും താലൂക്ക് ദുരന്ത നിവാരണ സേന കോഡിനേറ്റർ മഠത്തിൽ അസീസിൻ്റെ നേതൃത്വത്തിൽ സിദ്ധീഖ് എം, റഷീദ് വെള്ളായിക്കോട്, പി.പി ഹബീബ് റഹ്മാൻ, പി.പി.ഉസ്മാൻ, സുധീഷ് അറപ്പുഴ, സുമിക് വി എന്നിവരടങ്ങുന്ന
സംഘവും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. പുഴയും തീരത്തെ പൊന്തക്കാടുകളും സംഘം വിശദമായി പരിശോധിക്കുകയാണ്. യന്ത്രവൽക്കരിച്ച വലിയ പൂഴി തോണിയിയിലാണ് തിരച്ചിൽ നടത്തുന്നത്.
വ്യാഴാഴ്ച സ്വന്തം നിലയിൽ സുഹൃത്തുക്കൾക്കൊപ്പം തോണിയുമായി പുഴയിൽ തിരച്ചിൽ നടത്തി ശരിരത്തിൽ നിന്നും വേർപ്പെട്ട് ഒഴുകിയെത്തിയ കാൽ അറപ്പുഴ പാലത്തിനു താഴെ നിന്നും കണ്ടെടുത്ത അറപ്പുഴ സ്വദേശി സുമിക് വി യും സംഘത്തിലുണ്ട്. ജീവൻ രക്ഷാ ഉപകരണങ്ങളും വെള്ളവും ഭക്ഷണവുമൊക്കെ തോണിയിൽ കരുതിയാണ് തിരച്ചിൽ. ദുരന്തത്തിൽ പെട്ട് നിരവധിയാളുകൾ ചാലിയാറിൽ ഒഴുകിയെത്തിയ സാഹചര്യത്തിലാണ് പുഴയുടെ അഴിമുഖം വരെയുള്ള ഭാഗങ്ങളിൽ വിശദമായ തിരച്ചിൽ നടത്തുന്നത്. ഒപ്പം തന്നെ ഹെലികോപ്ടർ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ