കുന്നത്തു പാലം
30 ആഗസ്റ്റ് 2024
കല്ലായിപ്പുഴയുടെ (മാമ്പുഴയുടെ ) തീരങ്ങൾ നികത്തൽ തകൃതി. കുന്നത്തു പാലം കൂടത്തുംപാറ റോഡരികിൽ മാമ്പുഴയോട് ചേർന്നുള്ള നീർത്തടങ്ങളാണ് നികത്തി പറമ്പാക്കുന്നത്.
ഇളന്നിയുടെ തൊണ്ടുകളും ചകിരിയും ഓലയും മടലുമെല്ലാം ഇട്ട ശേഷം അതിന് മുകളിൽ മണ്ണിട്ട് നികത്തിയെടുക്കുന്നതാണ് രീതി. കൈമംഗലം ക്ഷേത്രത്തിന് സമീപം
പുഴയുമായി ചേർന്ന് കിടക്കുന്ന വലിയ നീർത്തടമാണ് ഇപ്പോൾ നികത്തുന്നത്. ഇതിന് മുന്നോടിയായി ലോഡ് കണക്കിന് ഇളന്നി തൊണ്ടുകാണ് നീർത്തടത്തിൽ നിക്ഷേപിച്ചിരിക്കുന്നത്.
കുന്നത്തു പാലം മുതൽ കടത്തുംപാറ വരെയും പുഴയോട് ചേർന്ന് നിന്നിരുന്ന നീർചാലുകളിൽ മിക്കതും ഇതിനോടകം നികത്തിക്കഴിഞ്ഞു. വർക്ക് ഷോപ്പുകൾ വിവിധ സാധനങ്ങളുടെ സംഭരണ കേന്ദ്രങ്ങൾ മാത്രമല്ല വലിയ കെട്ടിടങ്ങളും ഇവിടങ്ങളിൽ ഉയർന്നു കഴിഞ്ഞു.
വാർത്ത നൽകിയതുകൊണ്ടോ പരാതി നൽകിയതുകൊണ്ടോ ഒരു കാര്യവുമില്ലെന്നും പണമുണ്ടെങ്കിൽ ഒളവണ്ണ പഞ്ചായത്തിൽ എന്തും നടക്കുമെന്നും നാട്ടുകാർ പറഞ്ഞു. അതേ സമയം തൊണ്ട് നിക്ഷേപിച്ച് നികത്തൽ തടത്തുന്ന വിവരം അധികൃതരെ അറിയിച്ചപ്പോൾ നാട്ടുകാർ തടയട്ടെ എന്ന നിലപാടാണ് പഞ്ചായത്ത് അധികൃതർ സ്വീകരിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
പുഴ സംരക്ഷണത്തിൻ്റെ പേരിൽ കോടികൾ ചിലവഴിക്കുകയും പുതിയ പദ്ധതികൾ വീണ്ടും വീണ്ടും തയ്യാറാക്കുക എന്നതിനപ്പുറം പുഴയുടെ ഹൃദയമായ നീർത്തടങ്ങളും നീർച്ചാലുകളും വ്യാപകമായി നികത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ഗ്രീൻ കേരള മൂവ്മെൻ്റ്, ഫോർ ദി പബ്ലിക്ക് ഭാരവാഹികൾ വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ