പന്തീരാങ്കാവ്
15 ആഗസ്റ്റ് 2025
പുതിയോട്ടിൽ മീത്തൽ മുഹമ്മദും കുടുംബവും തീമസിക്കുന്ന വീടിനു മുകളിലേക്ക് വൈകീട്ട് നാല് മണിയോടെയാണ് സമീപത്തെ ഖാദി ബോർഡിൻ്റെ തെന്ന് പറയപ്പെടുന്ന സ്ഥലത്തെ മരങ്ങൾ കൂട്ടത്തോടെ വീണത്.
വലിയ പൂമരം വീണതോടെ സമീപത്തെ എരഞ്ഞിയും ഈറൻ പനയും തെങ്ങും ഒന്നിച്ചാണ് വീടിനു മേൽ പതിച്ചത്. വീടിൻ്റെ മുൻ ഭാഗത്തെ കോൺക്രീറ്റ് ഭാഗത്ത് വിള്ളൽ വീണു. ശേഷിക്കുന്ന ഭാഗത്തെ ഓടിട്ട മേൽക്കൂര തകർന്നു നിലംപൊത്തി. റോഡരികിലെ വൈദുതി ലൈനുകളും തകർന്നിട്ടുണ്ട്.
കാഴ്ചയില്ലാത്ത 70 വയസുള്ള മുഹമ്മദ് വീടിൻ്റെ കോൺക്രീറ്റുള്ള ഭാഗത്തായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് ഓടി മാറാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
മരങ്ങൾ വീടിന് ഭീഷണിയായി നിൽപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. കാറ്റിലും മഴയിലും വലിയ പൂമരം ചരിഞ്ഞു തുടങ്ങിയതോടെ വാർഡ് മെമ്പറെയും കെ.എസ്.ഇ.ബി യെയും വിവരമറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് വീട്ടുകാരും നാട്ടുകാരും പറഞ്ഞു. സ്ഥലത്തെത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്തിനെ നാട്ടുകാർ വിഷയം ധരിപ്പിച്ചു. വിഷയത്തിൽ ആവശ്യമായ കാര്യങ്ങൾ ചെയ്യാമെന്നും ഗ്രാമ പഞ്ചായത്തിന് ഈ വിഷയത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടമറിഞ്ഞ് എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ച് മാറ്റുന്ന പ്രവർത്തികൾ പുരോമിക്കുകയാണ്.