പന്തീരങ്കാവ്
06 ഒക്ടോബർ 2025
കോന്തനാരിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ പന്തീരങ്കാവ് പൊലീസിൽ പരാതി നൽകി.
പാതി വില തട്ടിപ്പിന് ഇരയായവർ ഒരു വർഷം കഴിഞ്ഞിട്ടും പണമോ വാഹനമോ കിട്ടാത്ത സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചത്.
വനിതകൾക്ക് പകുതി വിലയിൽ ഇരുചക്രവാഹനം നൽകുമെന്ന് വിശ്വസിപ്പിച്ച ശ്രീ ഗുരുജി സേവാ സമിതി, ഗോവിന്ദ നഗരി, കോഴിക്കോട് 673014 ൻ്റെ അക്കൗണ്ടിലേക്ക് പണം അടച്ച 417 പേരുടെ കൂട്ടായ്മയാണ് ഇപ്പോൾ പൊലീസിൽ പരാതി നൽകിയത്.
കോന്തനാരി, ഇരിങ്ങല്ലൂർ കിണാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ വനിതകളാണ് സ്കൂട്ടറിൻ്റെ മോഡൽ അനുസരിച്ച് പാതി വിലയായ 62000 മുതൽ 65000 രൂപ വരെ കോന്തനാരിയിലെ ബാങ്കിൽ ഉള്ള ശ്രീ ഗുരുജി സേവാസമിതിയുടെ അക്കൗണ്ടിലേക്ക് അടച്ചത്.
ഇതിനു പുറമെ ഓരോരുത്തരിൽ നിന്നും സർവ്വീസ് ചാർജ്, സംഭാവന എന്ന പേരിൽ 1000 രൂപയും 500 രൂപയുടെ ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.
എന്നാൽ തട്ടിപ്പ് പുറത്തായതോടെ അടച്ച പണമോ വാഹനമോ ഉടൻ നൽകാമെന്ന് പറഞ്ഞ്
ഗുരുജി സേവാ സമതി പ്രവർത്തകർ പരാതി നൽകുന്നതിൽ നിന്നും ഇവരെ വിലക്കി. വർഷം ഒന്ന് കഴിഞ്ഞിട്ടും പണം തിരികെ കിട്ടാത്ത ചാഹചര്യത്തിൽ തട്ടിപ്പിനിരയായവർ ഇന്ന് രാവിലെ കോന്തനാരിയിൽ ഒത്തുചേർന്നിരുന്നു. ഇവർ പണം അടച്ച ബാങ്ക് അധികൃതരുമായും സംസാരിച്ചു.
സ്ഥലത്തെത്തിയ പന്തീരങ്കാവ് എസ് ഐ പ്രശാന്തുമായും സംഘം ആശയ വിനിമയം നടത്തി. തുടർന്ന് കൂട്ടായ്മയുടെ ഒറ്റക്കെട്ടായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയമനടപടികളിലക്ക് കടന്നതെന്ന് കൂട്ടായ്മ പ്രതിനിധികളായ ലസിത, രേഷ്മ തുടങ്ങിയവർ നാട്ടുവാർത്തയോട് പറഞ്ഞു.
അതേ സമയം സംസ്ഥാന വ്യാപകമായി നടന്ന പാതി വില തട്ടിപ്പ് കേസിൽ അന്വഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഇവരിൽ പരാതി നൽകിയ ചിലരെ മൊഴിയെടുക്കാൻ വിളിച്ചുവെന്നും 100 ഓളം പേർക്ക് 25000 രൂപ വീതം ഇതിനോടകം തിരികെ ലഭിച്ചെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.