ഒളവണ്ണ
17 ജൂൺ 2026
ചേരിനെ പേടി; പ്രദേശം രണ്ട് നാൾ ഇരുട്ടിലായി.
ഒളവണ്ണ കമ്പിളിപറമ്പിൽ ആണ് നാടിനെ ഇരുട്ടിലാക്കിയ ചേര്. പടർന്ന് പന്തലിച്ച ചേരിന്റെ കൊമ്പ് വൈദ്യത ലൈനിൽ തട്ടിയതോടെയാണ് നാട്ടുകാരുടെ നെട്ടോട്ടം ആരംഭിച്ചത്. കെ എസ് ഇ ബി ഉദ്യോഗസ്ഥർ അപകടം ഒഴിവാക്കാനായി അവിടത്തെ വൈദ്യുതി വിതരണം കട്ടുചെയ്തതോടെ പാലത്തും കണ്ടി, കൈകോട്ട് പാടം ഭാഗങ്ങളിൽ വൈദുതി നിലച്ചു. അതോടെ മരം മുറിക്കാനുള്ള ആളെ തേടി നാട്ടുകാർ പലരെയും വിളിച്ചു. മരം ചേരാണെന്നറിയുമ്പോൾ മരം വെട്ട് കാർക്ക് എല്ലാം തിരക്ക് തന്നെ. മരം മുറിക്കാൻ നാട്ടുകാർ തേടിയ വഴികളെല്ലാം അടഞ്ഞു. ചേര് ചില്ലറക്കാരനല്ലല്ലോ. മരക്കൊമ്പ് മുറിച്ച് മാറ്റാതെ കറന്റും വരില്ല. ഒടുവിൽ നാട്ടുകാർ നേരെ പൊലീസ് സ്റ്റേഷനിലേക്ക്. നല്ലളം പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ വിവരങ്ങൾ വിശദമായി അവതരിപ്പിച്ചു.
അതോടെ എല്ലാറ്റിനും തീരുമാനമായി.
നാട്ടുകാരെ സഹായിക്കാൻ പൊലീസ് വിളിച്ചത് ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിനെ. അന്ന് വൈകീട്ട് തന്നെ അസീസ് എത്തി. സ്ഥലത്തെത്തിയപ്പോഴാണ് ചേരിന്റെ തടിവണ്ണം അസീസിന് മനസിലായത്. മുകളിലേക്ക് കയറുക പ്രയാസകരം. തുടർന്ന് ലാഡറുകൾ എത്തിച്ചാൽ വൈദ്യതി ലൈനിൽ തട്ടിയ മരക്കൊമ്പ് മുറിക്കാനാകും എന്ന് അസീസ്. പറയേണ്ടതാമസം എല്ലാം നാട്ടുകാർ റെഡിയാക്കി. മഴക്കോട്ടും ധരിച്ച് ലേഡറിൽ കയറി തന്റെ ജർമ്മൻ നിർമ്മിത കൈ വാൾ കൊണ്ട് പണി തുടങ്ങി. പിന്നെ അധികം വൈകിയില്ല. പ്രശ്നക്കാരനായ ചേരിന്റെ കൊമ്പ് കഷണങ്ങളായി മുറിച്ച് മാറ്റി. പ്രവർത്തി കഴിയുമ്പോഴക്കും നേരം ഇരുട്ടിയിരുന്നു.
പറമ്പിന്റെ ഉടമ സുഭാഷ്, ഫസലുൽ റഹ്നാ റഹ്മാൻ, സിദ്ധീഖ്, മൊയ്ദീൻ കോയ തുടങ്ങിയവർ അടക്കമുള്ള നാട്ടുകാർ വേണ്ട സഹായങ്ങൾ ഒരുക്കി നൽകി സ്ഥലത്തുണ്ടായിരുന്നു. പിന്നീട് കെ എസ് ഇ ബി അധികൃതർ വൈദ്യതി ബന്ധം പുനസ്ഥാപിച്ചു. അങ്ങിനെ തല്കാലം പ്രശ്നം പരിക്കാനായ സന്തോഷത്തിൽ തന്റെ ജർമ്മൻ കൈ വാളുമായി അസീസും മടങ്ങി.