പന്തീരാങ്കാവ്:
ചാലിയാറിന് കുറുകെ മണക്കടവിൽ പാലം: പ്രതീക്ഷയോടെ നാട്ടുകാർ.
മണക്കടവ് പാലം ബജറ്റിൽ ഇടം കണ്ടതോടെ വർഷങ്ങൾ നീണ്ട സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കോഴിക്കോട് ജില്ലയിലെ മണക്കടവിനേ
യും മലപ്പുറം ജില്ലയിലെ പൊന്നേംപാട
ത്തേയും ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ പാലം വേണമെന്ന ആവശ്യം
ഉയർന്നിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടു.
കടത്തു തോണികൾ നിലച്ച കാലം മുതൽ തന്നെ ഇതിനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു.
ദേശീയ പാത 66 ൽ നിന്ന് മണക്കടവ് വഴി നിലവിലുള്ള റോഡും മറുകരയിൽ മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ പൊന്നേംപാടം റോഡിലേക്ക് എത്തുവാൻ സ്ഥലം ലഭ്യമാണ് എന്നതും ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് മുൻഗണന കിട്ടുന്നതിനും കാരണമായി.
പാലം വരുന്നതോടെ കോഴിക്കോട് ഭാഗത്തു നിന്നും കരിപ്പൂർ വിമാന താവളത്തിലേക്കുള്ള ദൂരം 10 കിലോമീറ്ററിലധികം കുറയും.
മലപ്പുറം ജില്ലയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്കുൾപ്പെടെ വളരെ എളുപ്പത്തിൽ എത്താനുമാവും.
പുതിയ സർക്കാറിൻ്റെ ആദ്യ ബജറ്റിൽ തന്നെ ഈ പാലത്തെ പരിഗണിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച മണക്കടവിൽ സർവ കക്ഷി യോഗം നടന്നു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. അബ്ദുൾലത്തീഫ് ചെയർമാനായി 12 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാഴയൂർ പഞ്ചായത്ത് പ്രതിനിധികളും ചേർന്ന് പിന്നീട് വിപുലമായ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് മുഖ്യമന്ത്രി, പൊതു മരാമത്ത് മന്ത്രി, എന്നിവരെ ബന്ധപ്പെട്ട് ഫണ്ട് ലഭിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് കമ്മറ്റിയുടെ തീരുമാനം. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ പിലാക്കുന്നത്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം പി. മിനി, വാഴയൂർ ഗ്രാമ പഞ്ചായത്ത് അംഗം ഉണ്ണിപ്പെരവൻ, അബ്ദുറഹിമാൻ കുട്ടി, കെ. കെ. ജയൻ, പി.ടി. ശശിധരൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.