പന്തീരങ്കാവ്
16 ജൂൺ 2025
വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് വയൽ നികത്തിയത് പൂർവ്വസ്ഥിതിയിലാക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.
ഒളവണ്ണ പഞ്ചായത്തിലെ ഒളവണ്ണ വില്ലേജ് പരിധിയിൽ പള്ളിപ്പുറത്താണ് സ്വകാര്യ വ്യക്തി വയൽ മണ്ണിട്ട് നികത്തിയത്. വിശാലമായി പരന്നു കിടക്കുന്ന പള്ളിപ്പുറം വയലിൻ്റെ റോഡരികിലാണ് മീൻ വളർത്താൻ അനുമതിയുണ്ടെന്ന് പറഞ്ഞ് വയലിൽ പ്രവർത്തി തുടങ്ങിയത്.
പിന്നീട് കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയുയർത്തി മണ്ണിട്ട് നികത്തുകയും ചെയ്തു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട വയലിൽ നടത്തുന്ന പ്രവർത്തി നിർത്തി വക്കാൻ വില്ലേജ് ഓഫീസർ
സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും അതിനെ വകവക്കാകെ പ്രവർത്തി തുടരുകയായിരുന്നു. വയൽ നികത്തിയ ശേഷം വാഴവക്കുകയും ചുറ്റുമതിൽ കെട്ടി ഉയർത്തി ഗേറ്റും സ്ഥാപിക്കുകയും ചെയ്തു. ഭരണകക്ഷിയുടെ സ്വാധീനത്തിലാണ് നിയമത്തെ മറികടന്ന് പ്രവർത്തി തുടരുന്നതെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഈ സ്ഥലം പൂർവ്വസ്ഥിതിയിലാക്കണമെന്നാണ്
ഇപ്പോൾ കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.
കക്ഷിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സ്വന്തം നിലയിൽ മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുമെന്നും ഒളവണ്ണ വില്ലേജ് ഓഫീസർ നാട്ടുവാർത്തയോട് പറഞ്ഞു.
സമീപകാലത്തായി ഇത്തരത്തിലുള്ള 19 അനധികൃത വയൽ നികത്തലുകളെ കുറിച്ച് ഉന്നത അധികാരികൾക്ക്
റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും
തുടർ നടപടികൾ ഉണ്ടാകുമെന്നും വില്ലേജ് ഓഫീസർ കൂട്ടിച്ചേർത്തു.
സ്വാധീനം ഉപയോഗിച്ചും ഭീഷണിണിപ്പെടുത്തിയും നിയമത്തെ വെല്ലുവിളിക്കുന്നവർക്കുള്ള താക്കീതാണ് കളക്ടറുടെ ഉത്തരവ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ