Header Ads Widget

Responsive Advertisement



പന്തീരാങ്കാവ്: വ്യാപാര സ്ഥാപനത്തിനു സമീപത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പരാതിക്കാരായ കടയുടമകളെ പോലീസ് തല്ലിചതച്ചു.
പന്തീരാങ്കാവ് പി.കെ.അലുമിനിയം എന്ന സ്ഥാപനത്തിൻ്റെ ഉടമകളും ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം വി.ഹർഷ ലതയുടെ മക്കളുമായ പന്തീരാങ്കാവ് തിരുത്തിമ്മൽത്താഴം നെച്ചൂളി വിബീഷ് (37), വിനീഷ് (32), കടയിലെ ജീവനക്കാരൻ നായരുകുഴി സിഥുൻ (27) എന്നിവരാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ എസ്.ഐ. ജയൻ്റെ ക്രൂര മർദനത്തിനിരയായത്.
മൂന്നു പേരുടെയും ദേഹമാസകലം പരിക്കുകളാണ്. സമീപത്തെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്നും പോലീസിൻ്റെ അനാവശ്യ പരാക്രമങ്ങൾ വ്യക്തമാണ്.
ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. 
പന്തീരാങ്കാവ് സപ്ലൈകോയ്ക്ക് എതിർവശത്ത് പി.കെ.അലുമിനിയം എന്ന കടയ്ക്ക് സമീപം ഏതാനും പേർ മദ്യപിക്കുന്നത് വിബീഷും വിനീഷും ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തതോടെയാണ് തർക്കം ഉണ്ടായത്. ഏഴു മണിയോടെ മദ്യപിച്ചവർ കൂടുതൽ ആളുകളുമായി എത്തിയതോടെ  തർക്കം  സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് കടയുടമ വിബീഷ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടു. എന്നാൽ പോലീസ് എത്തും മുമ്പേ മദ്യപർ സ്ഥലം വിട്ടു. തുടർന്ന് സ്ഥലത്തെത്തിയ പന്തീരങ്കാവ് എസ്.ഐ. വി.എം ജയൻ വിവരങ്ങൾ തിരക്കാതെ കണ്ടവരെയെല്ലാം തല്ലുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.  വിബീഷും സഹോദരനും   പരാതിക്കാരാണ് എന്ന് പറഞ്ഞിട്ടു പോലും അത് വകവെക്കാതെ  തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നുവെന്ന് വിബീഷും വിനീഷും പറഞ്ഞു.
ലാത്തിയടിയിൽ അടുത്ത കടകളിൽ സാധനം വാങ്ങാൻ വന്നവർക്ക് പോലും അടിയേറ്റിട്ടുണ്ട്.
ഇതിലൊരാളെ എസ്.ഐ. അടുത്തുള്ള സ്വകാര്യ ആസ്പത്രി വളപ്പിലേക്ക് കൊണ്ടുപോയി. ഇയാൾ സാധനം വാങ്ങാൻ വന്ന ഉപഭോക്താവാണെന്നും, പ്രശ്നത്തിൽ പങ്കില്ലെന്നും പറയാൻ പോയ വിബീഷിനെ ആസ്പത്രി വളപ്പിലിട്ടും ക്രൂരമായി മർദിച്ചതായും പറയുന്നു.
ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. വിബീഷിനെയും മറ്റു രണ്ടു പേരെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് പിന്നീട് മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചത്.
എസ്.ഐ.വി.എം ജയൻ്റെ നടപടിയിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി, എ.ഡി.ജി.പി., കമ്മീഷണർ എന്നിവർക്കെല്ലാം മർദ്ദനമേറ്റവർ പരാതി നൽകിയിട്ടുണ്ട്.

Post a Comment