സമയം വൈകുന്നേരം 5 മണി. ബൈക്കിലാണ് എൻ്റെ യാത്ര. ക്യാമറയിട്ട ബാഗ് തോളിലുണ്ട്. ലോക് ഡൗൺ അഞ്ചാം ദിവസം. വീട്ടിൽ നിന്നും പന്തീരങ്കാവിലെ ഓഫീസിലേക്കുള്ള യാത്ര ബൈപ്പാസിലൂടെയാണ്. വിജനമായ റോഡ്. കൂടത്തുംപാറയിലെ റംബിൾസ് എത്തിയപ്പോൾ വാഹനം വളരെ പതുക്കെയാണ് ഓടിച്ചത്. അവിടെ നിന്നും നോക്കുമ്പോൾ മാമ്പുഴ പാലത്തിനു സമീപം ഒരു സ്കൂട്ടർ നിർത്തിയിട്ടിട്ടുണ്ട്. അടുത്തായി ഹെൽമ്മറ്റ് ധരിച്ച ഒരാളും. അവർ സ്കൂട്ടറിൻ്റെ സീറ്റ് ഉയർത്തി എന്തോ നോക്കുന്നുണ്ട്. അപ്പോഴേക്കും ഞാൻ അവരുടെ അടുത്തെത്തി. ഹെൽമറ്റ് ഉള്ളതിനാൽ മുഖം കാണുന്നില്ല. ഞാൻ വീണ്ടും മെല്ലെ മുമ്പോട്ട് പോയി. അപ്പോഴാണ് ഇടത് ഭാഗത്ത് റോഡരികിൽ കുറേ നായ്കളെയും കണ്ടത്. ഞാൻ ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി. അപ്പോൾ അവർ നായ്കളുടെ അടുത്തേക്ക് നടക്കുന്നു. കയ്യിൽ ഒരു പൊതിയും. ഞാൻ ബൈക്ക് നിറുത്തി. നായകൾക്കായി അവർ എന്തോ നൽകുന്നു. നായകൾ അകന്നു മാറി. ഞാൻ വേഗം ക്യാമറ പുറത്തെടുത്തു. ക്യാമറക്കണ്ണിലൂടെ നോക്കി. അവർ ഒരു സ്തീയാണ് എന്നും ബിസകറ്റ് പാക്കുകളാണ് അവരുടെ കയ്യിലെന്നും മനസിലായി. ഞാൻ ഒരു പടമെടുത്തു. ഒരു വേള അവർ എന്നെ നോക്കി. തിടുക്കത്തിൽ അപ്പുറം കടന്ന് വാഹനമെടുത്ത് ഓടിച്ചു പോയി. എനിക്ക് അവരോട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. എന്നാലും ക്യാമറയിൽ ഒരു ക്ലിക്ക്. അപ്പോഴേക്കും അകന്നു നിന്ന നായ്കളെല്ലാം ഒത്തുകൂടി. ലോക്ഡൗണിലെ ആദ്യ ഭക്ഷണമായിരിക്കണം.. അവരത് തിന്നുന്ന തിരക്കിലായിരുന്നു. എൻ്റെ ക്യാമറ ഒന്നുകൂടി കൺ തുറന്നു. അപ്പോഴേക്കും സഹജീവി സ്നേഹമുള്ള അവൾ കാഴ്ചയിൽ നിന്നും മറഞ്ഞിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ