Header Ads Widget

Responsive Advertisement
    '
പയ്യടിമീത്തൽ:
നിലവിലുള്ള നിയമങ്ങളെ മറികടന്നും അധികാര ദുർവ്വിനിയോഗം നടത്തിയും പൊതു പണം ഉപയോഗിച്ച് കല്ലായി പുഴയുടെ തീരത്ത്  നിർമ്മിച്ച അങ്കണ വാടിയുടെ ഭാവി ഇനി ഹൈക്കോടതി തീരുമാനിക്കും. കേരള നദീസംരക്ഷണ സമിതി നൽകിയ പരാതിയിൽ അങ്കണവാടി കെട്ടിട നിർമ്മാണം സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്.
പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ കണ്ണൻചിന്നൻ പാലത്തിന് സമീപത്താണ് തീരദേശ പരിപാലന നിയമങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങളും ലംഘിച്ച് അങ്കണവാടിക്കായി കെട്ടിടം നിർമ്മിച്ചത്.  ഇതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി.രാജൻ നൽകിയ ഹരജിയിലാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, കോഴിക്കോട് ജില്ലാ കലക്ടർ, റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കലക്ടർ, കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വിദഗ്ദ്ധ സമിതി എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.
രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. 
 കോടതി ഉത്തരവ് കൈപ്പറ്റിയെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, പൊതുമരാമത്ത് കെട്ടിട വിഭാഗം, എന്നിവർക്ക് കത്തു നൽകിയതായും പെരുമണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.ആർ.രാധിക പറഞ്ഞു. 
ഏറെക്കാലത്തെ പ്രക്ഷോഭങ്ങൾക്കൊടുവിൽ കോഴിക്കോട് ജില്ലാ ഭരണകൂടം പുഴ സർവ്വേ ചെയ്ത് വീണ്ടെടുത്ത സ്ഥലമടക്കം കയ്യേറിയാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചതെന്ന ആക്ഷേപത്തെ തുടർന്ന് നടത്തിയ സർവ്വേയിൽ തന്നെ കയ്യേറ്റം സ്ഥിരീകരിരുന്നതാണ്. പുഴ സർവ്വേയിൽ കണ്ടെത്തിയ പുഴയുടെ ഏതാണ്ട് ഒരു മീറ്ററോളം സ്ഥലം കയ്യേറിയാണ് കെട്ടിടത്തിൻ്റെ ഒരു ഭാഗം നിർമ്മിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് നിർമ്മാണ അനുമതി നൽകും മുമ്പ് തന്നെ പ്രവൃത്തി ആരംഭിക്കുകയും പിന്നീട് പത്ര ദൃശ്യമാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതിനെ തുടർന്ന്  പല ഘട്ടങ്ങളിലും നിർമാണ പ്രവൃത്തി നിർത്തിവക്കുകയും ചെയ്തിരുന്നു. ഒടുവിൽ ജില്ലാ ഭരണകൂടം വീണ്ടും സർവ്വേ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അന്നേ ദിവസം പ്രദേശം കോവിഡ് നിയന്ത്രണ മേഘലയിൽ ആയതിനാൽ നടപടി നീട്ടി വക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

2017ൽ ആരംഭിച്ച അങ്കണവാടി കെട്ടിട നിർമാണത്തിന് 2019 ജൂൺ മാസത്തിലാണ് പ്ലാൻ പാസാക്കിയത്.
പെരുമണ്ണ പഞ്ചായത്ത് സെക്രട്ടറി ലീവിൽ പ്രവേശിച്ചപ്പോൾ താൽകാലിക ചുമതലയേറ്റ ഉദ്യോഗസ്ഥനാണ് പ്ലാൻ അനുവദിച്ചത്. വിവിധ വകുപ്പുകൾ ചേർന്ന് ഈ  അങ്കണവാടി കെട്ടിട നിർമ്മാണത്തിന് മാത്രം അനുവദിച്ചത് 14.5 ലക്ഷം രൂപയാണ്. പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തി പണം കൊടുത്തു വാങ്ങി പഞ്ചായത്തിന് സൗജന്യമായി നൽകിയതാണ് കെട്ടിടം നിർമിച്ച ഈ സ്ഥലം.
ആഗസ്ത് 24 തിങ്കളാഴ്ചയായിരുന്നു ഉത്ഘാടനം തീരുമാനിച്ചിരുന്നതെങ്കിലും കോടതി ഇടപെടലിനെ തുടർന്ന് മാറ്റി വക്കുകയായിരുന്നു.
നിലവിലുള്ള നിയമങ്ങളെയെല്ലാം മറികടന്നുള്ള പ്രവർത്തനങ്ങൾക്ക് കുട പിടിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തന്നെയെന്നതിന്
ഒടുവിലത്തെ ഉദാഹരണമാണ്
ഈ അങ്കണവാടി കെട്ടിട നിർമ്മാണം.മാമ്പുഴ സംരക്ഷണത്തിന് ചുക്കാൻ പിടിച്ച മാമ്പുഴ സംരക്ഷണ സമിതിയടക്കം പൊതുരംഗത്തുള്ളവരെല്ലാം വിഷയത്തിൽ മൗനം ഭജിച്ചതും പരിസ്ഥിതി സേനഹികളെയും പരിസ്ഥിതി പ്രവർത്തകരേയും അത്ഭുതപ്പെടുത്തുന്നു. പെരുമണ്ണ പഞ്ചായത്തിലെ തന്നെ പുത്തൂർമഠം
ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണവും ദുർവ്യയത്തിൻ്റെ മറ്റൊരു ഉദാഹരണമാണ്.
ഇത്തരം നിയമ ലംഘനങ്ങൾക്കും ദുർവ്യയങ്ങൾക്കും നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരെ
പരാതിയുമായി വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പു കമ്മീഷനെയടക്കം  സമീപിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.


Post a Comment