Header Ads Widget

Responsive Advertisement
ഒളവണ്ണ പഞ്ചായത്തിലെ നാഗത്തും പാടത്തെ ഒരു പീടിക വരാന്തയുടെ കഴുക്കോലിൽ തുങ്ങി കിടക്കുന്ന തേങ്ങകൾ 65 വർഷം മുമ്പുള്ള മലബാറിൻ്റെ കേരചരിത്രമാണ് ഓർമപ്പെടുത്തുന്നത്. നാഗത്തും പാടത്തെ കോൺഗ്രസ് ഓഫീസിനു താഴെയുള്ള പീടികയുടെ കഴുക്കോലിലാണ് അസാമാന്യ വലിപ്പമുള്ള രണ്ട് തേങ്ങകൾ കെട്ടി തൂക്കിയിട്ടിരിക്കുന്നത്. 65 വർഷം മുമ്പ് പ്രദേശത്തെ പ്രധാന തേങ്ങ അനുബന്ധ വ്യവസായ മേഘലയായിരുന്നു കല്ലായി പുഴയുടെ തീരത്തുള്ള നാഗത്തുംപാടം. തേങ്ങാ സംഭരണം, തേങ്ങ പൊളിക്കൽ, കൊപ്ര പ്പണി, തൊണ്ട് പൂത്തൽ,  ചകിരി തല്ലൽ, ചൂടി പിരി തുടങ്ങി നാളികേരവുമായി ഇഴചേർന്ന പ്രവൃത്തികൾ ജീവിതമാർഗമായിരുന്ന ആ കാലത്ത് തെങ്ങിനോടും നാളികേരത്തിനോടുമുള്ള ജനതയുടെ ബന്ധം കൂടി വെളിപ്പെടുത്തുന്നുണ്ട് ഈ ഉ ണക്ക തേങ്ങകൾ. ഉണങ്ങി ചുരുങ്ങിയിട്ടും ഇപ്പോഴും ഇവക്ക് ഒരു ഫുട്ബോളിനേക്കാൾ വലിപ്പമുണ്ട്. അപ്പോൾ 65 കൊല്ലം മുമ്പ് ഇവയുടെ വലിപ്പം ഏറെ വലുതായിരിക്കും.  ചിറയക്കാട്ട് അബ്ദുൾ ഖാദറിൻ്റെ കെട്ടിടത്തിൽ നാളികേര കച്ചവടം നടത്തിയ മുഹമ്മദ് ഹാജിയുടെ ജോലിക്കാരായ അയിലാളത്ത് രാരു, പുതിയോട്ടിൽ പോക്കരുട്ടി, പൂവത്തും കണ്ടി ബാബു എന്നിവർ ചേർന്ന് മൂന്ന് നാളികേരങ്ങളാണ് ചകിരിക്കയറിൽ ചുറ്റിക്കെട്ടി തൂക്കിയിട്ടത്. അവയിൽ രണ്ട് എണ്ണമാണ് ഇപ്പോൾ ഇവിടെ ശേഷിക്കുന്നത്. സാധാരണയിൽ അധിക വലിപ്പം കണ്ടപ്പോൾ മാറ്റി വച്ച ഈ തേങ്ങകളാ ണ് കേരസമൃദ്ധിയുടെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഈ ചരിത്ര ശേഷിപ്പുകൾ നാടിനു വേണ്ടി കരുതി വെച്ചവരിൽ പൂവത്തും കണ്ടി ബാബു മാത്രമാണിപ്പോൾ ജീവിച്ചിരിക്കുന്നത്. 
ഈ ഇരട്ട തേങ്ങകളുടെ ഖ്യാതി കടൽ കടന്നു കഴിഞ്ഞു. ഇതിനോടകം നിരവധി വിദേശികളടക്കം തേങ്ങ കാണാൻ എത്തിയിട്ടുണ്ട്. കാണാനെത്തിയ വിദേശികൾ പണം നൽകി വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതായും നാട്ടുകാർ പറഞ്ഞു. ഇന്നത്തെ തലമുറക്ക് വിസ്മയം തീർക്കുന്ന ഈ ഇരട്ട തേങ്ങകളെ എല്ലാ ലോക നാളികേര ദിനങ്ങളിലും ആദരിക്കാൻ നാട്ടുകാർ മിക്കാറുമില്ല. സ്ഥലം പഞ്ചായത്ത് അംഗം മoത്തിൽ അബ്ദുൾ അസീസ്, നാണിയാട്ട് പരീക്കുട്ടി, കോമനാരി നാസർ എന്നിവർ ചേർന്നാണ് ഇത്തവണയും ഇരട്ടകൾക്ക് ഹാരമണിയിച്ചത്. ഈ ഇരട്ട തേങ്ങകളെ
താഴെയിടാതെ സംരക്ഷിക്കുന്ന ചൂടിക്കയറിനും പറയാനുണ്ട് ഇഴയടുപ്പത്തിൻ്റെ കെട്ടുറപ്പുള്ള ചരിത്രം. 

Post a Comment