മഹാമാരിയുടെ ഈ പ്രതിസന്ധിഘട്ടത്തിലും അനുകമ്പയുടെയും നിശ്ചയദാർഢ്യത്തിന്റെയും നേർരൂപമാവുകയാണ് മലപ്പുറം തിരുത്തിയാട് സ്വദേശികളായ രണ്ട് യുവാക്കൾ. സോഷ്യൽ മീഡിയയുടെയും മറ്റ് അടിപൊളികളുടെയും അതിപ്രസരത്തിൽ അലിഞ്ഞുചേരുന്ന യുവതക്ക് വേറിട്ടൊരു മാതൃകയാവുകയാണ് ഈ ബിരുദ വിദ്യാർത്ഥികൾ.
ഫാറൂഖ് കോളജിലെ ബിരുദ വിദ്യാർത്ഥികളായ വസീൽ അബ്ദുൽ ഹമീദും സ്വാലിഹ് അബ്ദുൽ മജീദുമാണ് തുടർച്ചയായ നൂറോളം ദിവസങ്ങൾ കോവിഡ് കേന്ദ്രങ്ങളിൽ സേവനമനുഷ്ടിച്ചത്. കോഴിക്കോട് കോർപ്പറേഷനിലെ ആരോഗ്യ പ്രവർത്തകർക്കൊപ്പം നഗരത്തിലെ വിവിധ കോവിഡ് കേന്ദ്രങ്ങളിൽ ക്യാമ്പ് മാനേജരായി സേവനമർപ്പിച്ചാണ് ഇവർ രോഗികൾക്ക് സാന്ത്വനമായത്. 100 ദിന സേവനം പൂർത്തിയാക്കിയവർക്ക് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കുടുംബത്തോടൊപ്പം ആഘോഷിക്കേണ്ട പെരുന്നാൾ ദിനങ്ങൾ പോലും കോവിഡ് രോഗികൾക്കും സമൂഹത്തിനും വേണ്ടി മാറ്റിവെച്ച ഈ യുവാക്കൾ ഫാറൂഖ് കോളേജിലെ വിവിധ ആക്ടിവിറ്റികളിലെയും നിറഞ്ഞ സാന്നിധ്യമാണ്. വസീൽ അബ്ദുൽ ഹമീദ് ഇപ്പോഴും നഗരത്തിലെ ക്യാമ്പുകളിൽ സേവനം തുടർന്നു വരികയാണ്.
വാഴയൂർ പഞ്ചായത്തിലെ തിരുത്തിയാട് നിവാസികളായ ഇവർ ടാസ് തിരുത്തിയാടിന്റെ സജീവ പ്രവർത്തകരും ഇപ്പോൾ നാടിന്റെ അഭിമാന താരങ്ങളുമാണ്.
കക്കോവ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ അബ്ദുൽ ഹമീദ് വിസി, ഖദീജ ദമ്പതികളുടെ മകനാണ് വസീൽ. പ്രവാസിയായിരുന്ന അബ്ദുൽ മജീദ് വിസി, ആയിഷാബീവി ദമ്പതികളുടെ മകനാണ് സ്വാലിഹ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ