താമരശ്ശേരി:
15 ജനുവരി 2021
അന്താരാഷ്ട്ര നിലവാരത്തിൽ കയാക്കിംഗ് മത്സരങ്ങൾക്ക് വേദിയാകുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചാലിപ്പുഴയെ ദുരന്തനിവാരണത്തിൻ്റെ പേരിൽ നശിപ്പിക്കരുത്. പരിസ്ഥിതി ആഘാത പഠനവും ആദിവാസി സമൂഹവുമായി ബന്ധപ്പെട്ടതുൾപ്പടെയുള്ള ആവാസവ്യവസ്ഥിതി സംബന്ധിച്ചും സമഗ്രമായ പഠനം നടത്തി മാത്രമേ പുനരുദ്ധാരണ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതെന്നും കേരള നദീസംരക്ഷണ സമിതി അധികൃതരോടാവശ്യപ്പെട്ടു. ജൈവവൈവിധ്യങ്ങൾ നശിപ്പിച്ച് കൊണ്ട് പുഴയെ കനാലാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് സമിതി പൊതു ജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്ന സമയത്ത് തകൃതിയായി പുഴയിൽ നിന്നും ഇളകിയ കല്ലുകൾ എടുത്ത് മാറ്റുന്നതിനൊപ്പം പ്രകൃതി നിർമ്മിതമായ വലിയ പാറകൾ കംപ്രഷർ ഉൾപ്പടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് പൊട്ടിച്ചതിനെ തുടർന്ന് നിരവധി വീടുകൾക്ക് വിള്ളലുകൾ സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. കേരള നദീസംരക്ഷണ സമിതി സംസ്ഥാനജനറൽ സെക്രട്ടറി ടി.വി.രാജൻ, ജില്ലാ സെക്രട്ടറി ശബരി മുണ്ടക്കൽ, മഠത്തിൽ അബ്ദുൽ അസീസ്, കെ.പി.അബ്ദുൾ ലത്തീഫ്, ശശികുമാർ, കെ.കെ.കുര്യൻ, ദേവസ്യ പുത്തൻപുരയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയിലൂടെ സഞ്ചരിച്ച് പൊതുജനങ്ങളുമായി സംവദിച്ചത്. യന്ത്രങ്ങളുപയോഗിച്ച് കല്ലും മണലും നീക്കിയ സ്ഥലത്ത് സ്വാഭാവികമായ കയങ്ങൾ നശിപ്പിക്കപ്പെട്ടത് നാട്ടുകാർ ശ്രദ്ധയിൽ പെടുത്തി. ഇത് സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ സമിതിക്ക് പരാതി നൽകുമെന്നും കേരള നദീസംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ