പന്തീരാങ്കാവ്.
20 നവംബർ 2021
പന്തീരാങ്കാവിലെ ടി.ആർ.എൻ. ടവറിൽ പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന
കേന്ദ്രത്തിലെ പെൺകുട്ടികളാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഛർദിയും ദേഹാസ്വസ്ഥ്യവും ഉണ്ടായതോടെയാണ് 14 വിദ്യാർഥിനികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഒരാൾക്ക് കോവിഡും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവർ നിരീക്ഷണത്തിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല.
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ക്ലാസുകൾ നടക്കുന്നത്. ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ്, വെബ് ഡവലപ്പർ വിഭാഗങ്ങളിലായി 85 ഓളം പെൺകുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലുള്ള കുട്ടികളാണ് പ്രധാനമായും ഇവിടെ ഉള്ളത്.
എഡ്യുസ്പാർക്ക് ഇൻ്റർനാഷണൽ ലിമിറ്റഡ് എന്ന ഏജൻസിയാണ് ക്ലാസുകൾ നടത്തുന്നത്. കുടുബശ്രീ വഴി യാണ് കുട്ടികൾ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നത്.
കെട്ടിടത്തിൻ്റെ മുകളിലാണ് ഹോസ്റ്റലും ഭക്ഷണ പാചകശാലയും ഒരുക്കിയിട്ടുള്ളത്.
കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ ട്രെയിനിങ് സെൻററും നാലാം നിലയിൽ ഗേൾസ് ഹോസ്റ്റലുമാണ്.
(അധികൃതരോട് കുട്ടികൾ കാര്യങ്ങൾ വിശദീകരിക്കുന്നു.)
കെട്ടിടത്തിനും ട്രെയിനിങ് സെൻ്ററിനും ഹോസ്റ്റലിനും പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശാരുതി പറഞ്ഞു.
ഭക്ഷണശാല തുടങ്ങാൻ ഫുഡ് ലൈസൻസ് എടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.. നാലാം നിലയിൽ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഒരു ഹാളിൽ ലേബർ ക്യാമ്പിന് സമാനമായാണ് എൺപത്തിയഞ്ചിലധികം പെൺകുട്ടികളെ താമസിപ്പിച്ചിട്ടുള്ളത്.
ആരോഗ്യ വിഭാഗവും പോലിസും പഞ്ചായത്തധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കഴിഞ്ഞ മാസമാണ് ഇവിടെ ക്ലാസുകൾ ആരംഭിച്ചത്. ഇതിനോടകം തന്നെ ഒരാൾക്ക് കോവിഡ് പോസിറ്റീവായിരുന്നു എന്ന വിവരവും പുറത്തുവന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ