പന്തീരാങ്കാവ്:
25 ഫെബ്രുവരി 2022
രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് നിർമ്മാണത്തിൽ
മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും ഉപയോഗിക്കുന്നത് ബി ജെ പി പ്രവർത്തകർ തടഞ്ഞു.
രാമനാട്ടുകര _ വെങ്ങളം ആറുവരിപാത നിർമ്മാണത്തിൽ വ്യാപക ക്രമക്കേടും ഡാറ്റാബാങ്കിൽ പെട്ട സ്വകാര്യവ്യക്തികളുടെ കണ്ടൽക്കാട് നിറഞ്ഞ ചതുപ്പ്ഭൂമി നികത്തികൊടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ആവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തിയത്.
വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ്ബാബുവിൻ്റെ നേതൃത്വത്തിൽ പന്തീരങ്കാവ് മാമ്പുഴ പാലത്തിനു സമീപം നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞത്.
പന്തീരങ്കാവിനും ലാൻ്റ് മാർക്കിനുമിടയിൽ പന്തീരാങ്കാവ് മാമ്പുഴ പാലത്തിൻ്റെ ഭാഗങ്ങളിലാണ് 200 ഓളം ലോഡ് കെട്ടിടാവശിഷ്ടങ്ങളും പഴകിയ മരക്കഷണങ്ങളും മാലിന്യങ്ങളും തള്ളി റോഡ് നിരപ്പാക്കൽ നടക്കുന്നത്. മാത്രമല്ല റോഡിൽ നിന്നും പത്തു മീറ്ററിലധികം സ്വകാര്യ വ്യക്തികളുടെ സ്ഥലവും നികത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ ബിജെപി പ്രവർത്തകർ ലോഡുമായി വന്ന മുഴുവൻ വാഹനങ്ങളും തടഞ്ഞുവച്ചു പ്രവൃത്തി തടഞ്ഞു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള കണ്ടൽക്കാട് നിറഞ്ഞ ചതുപ്പുനിലം നികത്തിയതുമായി ബന്ധപ്പെട്ട് കലക്ടർക്ക് പരാതി നല്കുമെന്നും പ്രകാശ്ബാബു പറഞ്ഞു.
ഇന്ന് രാവിലെ മുതൽ പ്രകാശ് ബാബു, കെ. നിത്യാനന്ദൻ തുടങ്ങിയവർ അടക്കമുള്ള ബിജെപി നേതാക്കൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് നിക്ഷേപിച്ച മാലിന്യങ്ങൾ എടുത്തുമാറ്റും വരെയും പ്രതിഷേധം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
ഈ ഭാഗത്ത് പുഴയിലേക്ക് ഘര, ദ്രവ മാലിന്യം തള്ളിയുള്ള നികത്തലുമായി ബന്ധപ്പെട്ട് പത്ര ദൃശ്യമാധ്യമ വാർത്തകളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് തുടർന്നിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ