19 ജൂൺ 2022
പിടിച്ച് പറി പേടിച്ച് വഴിയടച്ചു. കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും മുകളിലേക്ക് കയറുവാനായി നിർമ്മിച്ചിട്ടുള്ള കോണിപ്പടികൾ അടച്ചിട്ടിരിക്കുകയാണ്.
പാർക്കിംഗിന് പണം ഈടാക്കുന്ന ഈ ഗ്രൗണ്ടിൽ നിന്നും വന്ന വഴി പുറത്ത് കടന്ന് വേണം ഇപ്പോൾ ബസ് പാർക്കിംഗ് ബേ ഗ്രൗണ്ടിലേക്ക് എത്തിച്ചേരുവാൻ. ഇന്ന് രാവിലെ വാഹനം പാർക്ക് ചെയ്ത ശേഷം കോണിപ്പടി ലക്ഷ്യമാക്കി നടക്കുമ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരൻ ആ വഴി അടച്ചിട്ട കാര്യം പറഞ്ഞത്.
മഴപെയ്താൽ പാർക്കിംഗ് സ്ഥലത്ത് വെള്ളം നിറയാറുണ്ട്. കോണിപ്പടി ഭാഗത്തെ വെള്ളക്കെട്ടാവും കാരണം എന്ന് ആദ്യം വിചാരിച്ചു. എന്നാൽ സെക്യൂരിറ്റി ജീവനക്കാരോടും പാർക്കിംഗ് ഗ്രൗണ്ട് ജീവനക്കാരോടും കാര്യം തിരക്കിയപ്പോഴാണ് യഥാർത്ഥ കാരണം വ്യക്തമായത്. പാർക്കിംഗ് സ്ഥലത്തു നിന്നും മുകളിലേക്കുള്ള കോണിപ്പടി വഴിയിൽ പിടിച്ചുപറിയും മദ്യപശല്യവും തുടർക്കഥയായതോടെ ആ വഴി അടക്കുകയായിരുന്നുവത്രെ.
പിടിച്ചുപറിക്കാരെ പേടിച്ച് വഴി തന്നെ അടക്കുകയോ എന്ന് ചിന്തിക്കവേ വീണ്ടും അവർ ഞെട്ടിച്ചു കളഞ്ഞു.
മൂന്ന് നാല് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണത്രെ.
സാമൂഹ്യ വിരുദ്ധരെ പേടിച്ച് കെ. എസ് ആർ ടി സി ടെർമിനൽ തന്നെ അടക്കേണ്ടി വരുമോ എന്നതാണ് ശേഷിക്കുന്ന ചോദ്യം.
പാർക്കിംഗ് ഗ്രൗണ്ടിൽ പണം നൽകി പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് പെട്രോളും ഹെൽമറ്റും നഷ്ടമാകുന്നത് ഇവിടെ പതിവായിരുന്നു. പരാതികൾ ഉയർന്ന ശേഷമാണ് ഇവിടെ സെകൂരിറ്റി ജീവനക്കാരെ നിയമിച്ചത്..
എന്തായാലും ഇവിടെ നിയമങ്ങളും പൊലീസുമൊക്കെ ഇല്ലേ.. അവർ വിഷയത്തിൽ ഇടപെടട്ടെ. അല്ലാതെ ലക്ഷങ്ങൾ ചിലവിട്ട് ഒരുക്കിയ സൗകര്യങ്ങൾ യാത്രക്കാർക്ക് നിഷേധിച്ചത് ശരിയായില്ല. ഇത് എലിയെ പേടിച്ച് ഇല്ലം ചുട്ട പോലെയായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ