പന്തീരാങ്കാവ്
30 ജൂൺ 2022
കാണുന്നരെ ഓടിച്ചിട്ട് കടിച്ച് തെരുവ് നായ്ക്കൾ വിഹരിക്കുന്നു. ഒളവണ്ണ കമ്പിളി പറമ്പിൽ ബുധനാഴ്ച ഏഴുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം പെരുമണ്ണയിലും ആളുകൾക്കും വളർത്ത് മൃഗങ്ങൾക്കും നായയുടെ കടിയേറ്റിരുന്നു. ഒളവണ്ണ കമ്പിളി പറമ്പിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റോഡിലൂടെ
നടന്നുപോകുന്നവരെ നായ ഓടി വന്ന് കടിച്ചത്.
വയറിന് കടിയേറ്റ് റോഡിൽ വീണ മണ്ണാറക്കൽ പാത്തൈ (80) കൈ എല്ലു പൊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിയാട്ടിൽ ഇമ്പിച്ചി പാത്തു (75) വിനെ വീട്ടിലെ അടുക്കളയിൽ കയറിയാണ് കടിച്ചത്. ജുനൈദ് (40), ദിലീപ്(40),
വെള്ളരിക്കൽ റാഹിൽ (38),
ചിറക്കൽ റഫീഖ് (45),
ചെറയക്കാട്ട് അബിൻ അമദ്(23) എന്നിവരും കടിയേറ്റ് ചികിത്സയിലാണ്.
വാർഡ് മെമ്പർ മുസ്തഫ വെള്ളരിക്കൽ, മഠത്തിൽ അബ്ദുൾ അസീസ്, ബാബുരാജ്, സി.റഫീഖ്, കെ.സി.ഹബീബ്, സി.മുസ്തഫ, പി.ഫിർദാസ് എന്നിവർ കടിയേറ്റവരെ ആശുപത്രിയിലെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
തിങ്കളാഴ്ച വൈകീട്ട് പള്ളിപ്പുറത്ത് പടിഞ്ഞാറു വീട്ടിൽ അനിൽ കുമാർ (53)നെയും തെരുവുനായ കടിച്ചിരുന്നു. കൈമ്പാലത്ത് ഒരു സ്ത്രീയ്ക്കും നായയുടെ കടിയേറ്റിരുന്നു.
പഞ്ചായത്തിൻ്റെ പല ഭാഗങ്ങളിലായി ഒട്ടേറെ പേർക്ക് കഴിഞ്ഞ ദിവസങ്ങളിലായി കടിയേറ്റിട്ടുണ്ട്. ഓടിനടന്ന് കടിക്കുന്നത് പേപ്പട്ടികളാണെന്ന ഭീതിയിലാണ് ജനങ്ങൾ. നായയുടെയോ പൂച്ചയുടെയോ കടിയോ മാന്തലോ
ഏറ്റാൽ ആരോഗ്യ കേന്ദ്രങ്ങളിൽ ഐ.ഡി.ആർ.വി ചികിത്സാ സൗകര്യമാണ് ലഭ്യമാകുന്നത്. മുറിവിൻ്റെ കാഠിന്യവും മുറിവേറ്റ സ്ഥലവും പരിഗണിച്ച് ഇമ്യൂണോ ഗ്ലോബുലിൻ നൽകേണ്ടതായി വന്നാൽ മെഡിക്കൽ കൊളെജിലോ ബീച്ച് ആശുപത്രിയിലോ പോകേണ്ടതുണ്ട്. മുറിവിന് ചുറ്റിലും ഇഞ്ചക്ഷനായാണ് ഇമ്യൂണോ ഗ്ലോബുലിൻ നൽകുന്നത്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ & പ്രിവൻ്റീവ് മെഡിസിൻ (SPM) ആണ് കുത്തിവെപ്പ് നൽകുന്നത്. ഇത് സൗജന്യമാണ് എങ്കിലും കുട്ടികളിൽ ഇത് അലർജിക്ക് കാരണമാകാമെന്നതിനാൽ ഏതാണ്ട് നാലായിരം രൂപ വിലയുള്ള മരുന്ന് പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയും ഉണ്ട്. പ്രവർത്തിക്കാതെ കിടക്കുന്ന വലിയ കെട്ടിടങ്ങളും പൊതു സ്ഥലങ്ങളുമെല്ലാം തെരുവ് നായ്കൾ കയ്യടക്കിയിരിക്കുകയാണ്. തെരുവ് നായ്കളുടെ എണ്ണം നിയന്ത്രിക്കാനാവാത്തതിൽ പൊതുജനങ്ങളുടെ പങ്കും ചെറുതല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ