പാലാഴി
27 ജൂലൈ 2022
അകത്ത് നിന്ന് പൂട്ടിയ വീട്ടിൽ ദമ്പതികൾ തീ പൊള്ളലേറ്റ് മരിച്ചു. അയൽവാസികൾ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
പാലാഴി പൊക്കനാരി മധുസൂദനൻ നായർ (76), ഭാര്യ പങ്കജാക്ഷി അമ്മ (66) എന്നിവരാണ് ബുധനാഴ്ച രാവിലെ മരിച്ചത്.
രാവിലെ 10.30 ഓടെ വീട്ടിൽ നിന്നും കരച്ചിലും പുകയുയരുന്നതും ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. വീടിൻ്റെ മുമ്പിലെയും പിറകിലെയും വാതിലുകൾ അകത്തു നിന്നും അടച്ച നിലയിലായിരുന്നതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നതെന്നും കറുത്ത പുകയും പട്രോളിൻ്റെ ഗന്ധവും കാരണം അകത്തേക്ക് കടക്കാൻ പ്രയാസപ്പെട്ടുവെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.
അഗ്നിശമന വിഭാഗം എത്തിയെങ്കിലും ചെറിയ വഴിയായതിനാൽ വാഹനത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും നാട്ടുകാർ വെള്ളം ഒഴിച്ച് തീ അണച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. മധുസൂദനൻ നായരെ കിടപ്പുമുറിയിലും
പങ്കജാക്ഷി അമ്മയെ ഡൈനിങ് ഹാളിലുമാണ് കണ്ടതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
വിവരമറിയിച്ചതിനെ തുടർന്ന്
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. 3 മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസും ഇൻക്വസ്റ്റ് നടപടികളിൽ പൊലീസിനെ സഹായിച്ചു.
ബുധനാഴ്ച രാവിലെ മധുസൂദനൻ നായർ കാനിൽ പെട്രോൾ വാങ്ങി വരുന്നത് ചിലർ കണ്ടതായി പറയുന്നു.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മധുസൂദനൻ നായർ ആരോഗ്യ പ്രശ്നങ്ങളാൽ ജോലിക്ക് പോകുന്നില്ല.
മകൻ ഷാജി ജോലിക്കും മരുമകൾ പുറത്തേക്കും പോയ സമയത്താണ് സംഭവമുണ്ടായത്.
മക്കൾ: ഷാജി, റീന
മരുമക്കൾ: ബിന്ദു മോൾ, സതീഷ് കുമാർ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ