07 ജൂലൈ 2022
മഴ കനത്തതോടെ റോഡുകൾ തകർന്നു തുടങ്ങി. പന്തീരാങ്കാവ് ആങ്ങാടിയിൽ ഗതാഗതം ദുഷ്കരമായി. കുടിവെള്ള പൈപ്പ് സ്ഥാപിച്ച ശേഷം മാസങ്ങളോളം വലിയ കുഴികളും പൊടിശല്യവും കാരണം വലിയ പ്രയാസമാണ് യാത്രക്കാരും വ്യാപാരികളും അനുഭവിച്ചത്.
ഏറെ നാളത്തെ മുറവിളിക്ക് ശേഷം മഴ തുടങ്ങവേയാണ് ടാറിംഗ് പ്രവർത്തികൾ നടത്തിയത്. എന്നാൽ ആഴ്ച്ചകൾ മാത്രം പിന്നിട്ടതോടെ റോഡുകൾ പൊളിഞ്ഞു. പൈപ്പുകളിട്ട ശേഷം ടാർ ചെയ്ത ഭാഗങ്ങളാണ് വലിയ കുഴികളായി രൂപപ്പെട്ടത്.
പന്തീരങ്കാവ് അങ്ങാടിയിലെ പ്രധാന പാതയും മണക്കടവ് റോഡ് തുടങ്ങുന്ന ഭാഗവുമാണ് തകർന്നു കിടക്കുന്നത്. ഇതു കാരണം അങ്ങാടിയിലെ ഗതാഗത കുരുക്കും ഒഴിയുന്നില്ല. ഈ അവസരത്തിൽ തങ്ങളാലാവും വിധത്തിൽ കുഴികൾ നികത്താൻ വ്യാപാരികളും മിനി ബസ് അസോസിയേഷൻ പ്രവർത്തകരും ശ്രമം തുടങ്ങി.
വലിയ കുഴിയായ ഭാഗങ്ങളിൽ മെറ്റലിട്ട് നികത്തുന്ന പ്രവൃത്തിയാണ് ഇവരുടെ നേതൃത്വത്തിൽ നടന്നത്. പന്തീരാങ്കാവ് അങ്ങാടിയിൽ മണക്കടവ് റോഡിലെ കുഴികളാണ് മെറ്റൽ ഇട്ട് ലെവൽ ചെയ്തത്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ റോഡ് തകർച്ച തുടരുമ്പോൾ അധികാരികൾ മൗനത്തിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ