മുത്തങ്ങ
13 സപ്തംബർ 22
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിൽ പ്രധാന ഇടമാണ് മുത്തങ്ങ. വനം വകുപ്പ് ഒരുക്കുന്ന വൈൽഡ് സഫാരിയാണ് ഇവിടത്തെ പ്രധാന ആകർഷണം.
ഇപ്പോൾ മുത്തങ്ങ വന്യ ജീവി സങ്കേതത്തിൽ വൈൽഡ് സഫാരിക്ക് 24 പേർക്ക് സഞ്ചരിക്കാവുന്ന 2 ബസ്സ് സർവ്വീസുകളും ആരംഭിച്ചിട്ടുണ്ട്. ഒപ്പം ജീപ്പ് സർവീസ്സ് സൗകര്യങ്ങളും ഉണ്ട്. ബസ്സിന് ഒരാൾക്ക് 300 രൂപയാണ് നിരക്ക്. അതേ സമയം 6 പേർക്ക് സഞ്ചരിക്കാൻ 2000 രൂപക്ക് ജീപ്പ് സഫാരിയും ലഭ്യമാണ്.
എന്നാൽ സന്ദർശകരെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാൻ ഇവിടെ വേണ്ടത്ര സൗകര്യമില്ല. ടൂറിസം സജീവമായതോടെ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് വാഹനങ്ങളുമായി മത്തങ്ങ വന്യജീവി സങ്കേതത്തിൽ എത്തുന്നത്. എന്നാൽ ഈ വാഹനങ്ങൾക്ക് യാതൊരു പാർക്കിംഗ് സൗകര്യവും ഈ കേന്ദ്രത്തിലില്ല.
റോഡരികിൽ ഇരുവശങ്ങളിലുമായിട്ടാണ് ഇപ്പോൾ സന്ദർശകരുടെ വാഹനങ്ങൾ നിർത്തിയിടുന്നത്. ഇവിടെയാകട്ടെ പല ഭാഗങ്ങളിലും ടാർറോഡിൽ നിന്നും രണ്ടടിയോളം താഴ്ചയുണ്ട്.
ചിലയിടങ്ങളിൽ വലിയ കുഴികളാണ്. ഇവിടേക്ക് ഇറക്കേണ്ടി വരുന്ന ചെറിയ വാഹനങ്ങളുടെ ബംപറുകൾ അടക്കമുള്ള ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് നിത്യസംഭവമാണ്.
റോഡരികിൽ മണ്ണിട്ട് നിരത്തിയാൽ പരിഹാരമാകുന്ന ഈ പ്രശ്നം അധികൃതരുടെ മൂക്കിന് മുമ്പിൽ പരിഹാരമാകാതെ തുടരുകയാണ്. അതേ സമയം പുതിയ ഓഫീസ് കെട്ടിടങ്ങളുടേയും പ്രവേശന കവാടം മോടിപിടിപ്പിക്കുന്ന പ്രവർത്തികളും ഇവിടെ നടന്നു വരുന്നുണ്ട്.
പാർക്കിംഗ് വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ