26 സപ്തംബർ 2022
കീഴ്മാട് പുതിയ പാലം എവിടെ എന്ന കാര്യത്തിൽ വ്യക്തത നൽകാതെ അധികാരികൾ. പാലം നിർമ്മാണത്തിന് തുക വകയിരുത്തി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴാണ് പാലത്തിൻ്റെ സ്ഥാനവുമായി ബന്ധപ്പെട്ട് ആശങ്കകളും വിവാദങ്ങളും ഉയർന്നിരിക്കുന്നത്.
പെരുമണ്ണ പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കാൻ കീഴ്മാട് ഭാഗത്ത് മാമ്പുഴക്ക് കുറുകെയാണ് പുതിയ പാലം നിർമ്മിക്കാൻ അനുമതിയായത്.
1981ൽ പണിത നിലവിലുള്ള പാലം അപകടാവസ്ഥയിലാണ്. സമീപകാലത്ത് ഈ പാലത്തിലുടെ വലി ലോറി കടന്നു വന്നതോടെ പാലത്തിൻ്റെ കൈവരികളും തകർന്ന നിലയിലാണ്.
പുതുതായി നിർമ്മിക്കുന്ന പാലത്തിൻ്റെ സ്ഥാനം എവിടെയെന്നതാണ് പുതിയ പ്രശനമായി ഉയർന്നിരിക്കുന്നത്. നിലവിലുള്ള ഭാഗത്തു തന്നെ മതിയെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. എന്നാൽ അല്പം മാറിയാണ് പുതിയ പാലം പണിയേണ്ടത് എന്ന അഭിപ്രായം ചിലർ ഉയർത്തിയിട്ടുമുണ്ട്. മാത്രമല്ല പാലത്തിൻ്റെ സ്ഥാനമാറ്റത്തിനു പിറകിൽ വ്യക്തി താത്പര്യങ്ങളെന്ന പൊതുജന ചർച്ചയും സജീവമായിട്ടുണ്ട്. പാലത്തിൻ്റെ സ്ഥാനമാറ്റം ഒരു വളവ് ഒഴിവാക്കാൻ ലക്ഷ്യമിട്ടെന്നും ചർച്ചയുണ്ട്.
അതേ സമയം നല്ല ഒഴുക്ക് ഉണ്ടാകുന്ന പുഴയായതിനാൽ പെട്ടിക്കലുങ്ക് പാലം നിർമ്മിക്കരുതെന്നാണ് പൊതുവെ ഉയർന്നിട്ടുള്ള ആവശ്യം. തോണി ഗതാഗതം സാധ്യമാകും വിധം പാലത്തിന് ഉയരം വേണമെന്ന ആവശ്യത്തിനും പ്രസക്തിയുണ്ട്.
പാലത്തിന് സ്ഥലം ഏറ്റെടുക്കാനായി വ്യക്തികളുടെ പുരയിടങ്ങളിൽ അളവെടുപ്പിന് എത്തിയതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാലം എങ്ങിനെ എവിടെ എന്നതിനെ കുറിച്ചൊന്നും പ്രദേശവാസികളുമായി യാതൊരു കൂടിയാലോചനകളും നടത്തില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും പാലത്തിൻ്റെ സ്ഥാനമാറ്റം ദുരൂഹത നീക്കാൻ അധികാരികൾ യോഗം വിളിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ