Header Ads Widget

Responsive Advertisement
പയ്യടിമീത്തൽ
20 ഡിസംബർ 2022

പുഴയിലേക്കിറങ്ങാൻ  ഉണ്ടാക്കിയ പടവുകൾ ഇനി നോക്കുകുത്തിയാകും. പാലാഴി പയ്യടി മീത്തൽ റോഡിൽ 
കണ്ണം ചിന്നം പാലത്തിനോട് ചേർന്ന് പുഴയിലേക്കിറങ്ങുന്നതിനുള്ള വഴിയാണ് തീരസംരക്ഷണത്തിൻ്റെ പേരിൽ കോൺക്രീറ്റ് ഭിത്തി കെട്ടി അടച്ചത്.
കണ്ണം ചിന്നം പാലത്തിൻ്റെ താഴെ പുഴയുടെ ഇരു ഭാഗങ്ങളും പ്രധാനമായും കുട്ടികളും മുതിർന്നവരും കുളിക്കാൻ ഉപയോഗിച്ചിരുന്നതാണ്.  പാലത്തിൻ്റെ കിഴക്ക് ഭാഗത്ത് ക്ഷേത്രം റോഡിൽ നിന്നും പാലത്തിനടി ഭാഗത്തേക്ക് ഇറങ്ങാൻ 15 പടവുകളാണ് ഉള്ളത്. മുകൾ ഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമിച്ചതോടെ ഈ ഭാഗത്ത് പുഴയിലേക്ക് ഇനി ഇറങ്ങാനാവില്ല. മറുഭാഗത്താകട്ടെ കള്ളുഷാപ്പിന് മുമ്പിലൂടെ ചുറ്റി വളഞ്ഞ് വേണം പുഴയിലെത്താൻ. 
ഇനി ഞാനൊഴുകട്ടെ,  പുഴ നടത്തം തുടങ്ങിയ  പദ്ധതികളെല്ലാം സർക്കാർ ചെലവിൽ നടന്നുവരുന്നതും പുഴയെ പരമാവധി ഉപയോഗിക്കുകയും സംരക്ഷിക്കുകയും  ചെയ്തു കൊണ്ട്  ടൂറിസ പദ്ധതികളും കൊണ്ട് വരും എന്ന പ്രചരണവും ചെറിയ പ്രത്യാശ നൽകുന്ന  സാഹചര്യത്തിലാണ് സാധാരക്കാരെ പുഴയിൽ നിന്നകറ്റുന്ന പ്രവർത്തികളും നടക്കുന്നത്. 
തീരദേശ ഫണ്ട് ഉപയോഗിച്ച് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ നേതൃത്വത്തിലാണ് ഈ പ്രവൃത്തി നടത്തിയത്. പുഴ കയ്യേറിയാണ് സമീപത്തെ റോഡ് നിർമ്മിച്ചത് എന്ന പരാതിയിൽ ഹൈക്കോടതിയിൽ കേസ് നടന്നിരുന്നു. അതും സർക്കാർ ചിലവിലാണ് നിർമ്മാണം. പുഴ സർവ്വേ നടന്നപ്പോൾ കയ്യേറ്റം വ്യക്തമാണ്. എന്നാൽ ഹൈക്കോടതിയിലെ കേസിൻ്റെ വിധി എന്താണ് എന്നതും അന്വേഷിക്കണ്ടതുണ്ട്. 
 നിലവിലെ നിയമങ്ങൾ മറികടന്ന് നിർമിച്ച സമീപത്തെ അങ്കണവാടി കെട്ടിടവും ഇപ്പോൾ നിയമകുരുക്കിൽ അകപ്പെട്ട് കിടക്കുകയാണ്.
ഈ വിഷയങ്ങളിലൊക്കെ ഉണ്ടാകാനിരിക്കുന്ന നിയമ നടപടികൾ ഏറെ ഗൗരവമുള്ളതാണ്. 
എന്നാൽ ഇതൊന്നും പരിഗണക്കാതെ ലക്ഷങ്ങൾ ചിലവിട്ട് ഇതേ റോഡിൽ പ്രവർത്തികൾ നടക്കുന്നതിലും ദുരൂഹത ഉയരുന്നുണ്ട്.
ജനജീവിതത്തിൽ പുഴക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന ഒരു കാലത്തിൻ്റെ ചരിത്ര ശേഷിപ്പാണ് കണ്ണം ചിന്നം പാലം എന്ന പേര്. ഇവിടെ പുഴയിൽ കുളിപ്പിക്കാൻ ഇറക്കിയ കണ്ണൻ, ചിന്നൻ എന്നീ കാളകൾ മുങ്ങി ചത്തതിനെ തുടർന്ന് ഈ പാലത്തിന്ന് കണ്ണൻചിന്നൻപാലം എന്ന് പേർ വരികയും അത് പിന്നീട് ലോപിച്ച് കണ്ണം ചിന്നം പാലമായെന്നുമാണ് പ്രായമുള്ളവർ പറയുന്നത്.

Post a Comment