Header Ads Widget

Responsive Advertisement
അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
കണ്ണൂർ അർബൻ നിധി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കോഴിക്കോട് പാലാഴിയിലെ എനി ടൈം മണി എന്ന സ്ഥാപനത്തിലാണ് പന്തീരാങ്കാവ് പോലീസ് പരിശോധന നടത്തിയത്.  09 ജനുവരി 2023 തിങ്കളാഴ്ച്ച രാത്രി നടത്തിയ പരിശോധനയിൽ നിരവധി രേഖകളും കമ്പ്യൂട്ടറുകളും സീലുകളും പിടിച്ചെടുത്തു. സ്ഥാപനത്തിൽ 15 ലക്ഷവും 22 ലക്ഷവും നിക്ഷേപം നടത്തിയ സ്ഥാപനത്തിലെ തന്നെ രണ്ട് ജീവനക്കാരുടെ പരാതിയിലാണ് തിങ്കളാഴ്ച രാത്രി പൊലീസ് പരിശോധന നടത്തിയത്. 
ഇവിടത്തെ 20 ഓളം ജീവനക്കാരിൽ നിന്നും ഉടമകൾ നിർബന്ധിച്ച് നിക്ഷേപം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇവരും വരും ദിവസങ്ങളിൽ പരാതി നൽകുമെന്നാണ് അറിയുന്നത്. ജീവനക്കാരിൽ പലരും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ പണം സ്വരൂപിച്ചാണ് നിക്ഷേപം നടത്തിയത്. സമയ പരിധി തീർന്നിട്ടും പണം തിരിച്ച് ലഭിക്കാതായതോടെയാണ് ജീവനക്കാർ പരാതി നൽകിയത്.
ഏറെ മാസങ്ങളായി ജീവനക്കാർക്ക് ശമ്പളവും ലഭിക്കുന്നില്ല.
സ്ഥാപനത്തിലെ ജീവനക്കാരല്ലാത്തവരും പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കോടി ക്കണക്കിന് രൂപ കമ്പനി പിരിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
കണ്ണൂർ അർബൻ നിധിക്കെതിരെ  കഴിഞ്ഞ ദിവസം കണ്ണൂരിലെ പരാതിയിൽ കമ്പനിയുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇതിനോടകം കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാലാഴിയിലെ എനി ടൈം മണിയിൽ നടത്തിയ പരിശോധനയിൽ
കണ്ണൂർ അർബൻ നിധിയുടേയും പ്രതിക് അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റേയും രേഖകളും സീലുകളും പിടികൂടിയിട്ടുണ്ട്. 
പിടിച്ചെടുത്ത രേഖകളും കമ്പ്യൂട്ടറുകളും വിശദമായി പരിശോധിക്കുകയാണെന്നും
കമ്പനിയുടെ ബാങ്ക് എക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.
പന്തീരാങ്കാവ് ഇൻസ്പെക്ടർ എൻ. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ടി.വി.ധനഞ്ജയദാസ് , യു.സി. പ്രകാശൻ, എ.എസ്.ഐ ഹരിപ്രസാദ്, പ്രബീഷ്, സബീഷ് കുമാർ, പ്രമോദ്, ശ്രീജിത്ത്കുമാർ, എം. രഞ്ജിത്ത്, പ്രസാദ് എന്നിവരാണ് പാലാഴിയിൽ പരിശോധന നടത്തിയത്.

Post a Comment