പന്തീരാങ്കാവ്
16 മാർച്ച് 2023
കാലികളെയുമായി പോവുകയായിരുന്ന ലോറി പന്തീരങ്കാവിൽ അപകടത്തിൽ പെട്ടതിനെ തുടർന്ന് കാലിക്കടത്ത് പുറത്തായി.
മറ്റൊരു ലോറിയിൽ ഇടിച്ച് ചരിഞ്ഞ നിലയിലായ ലോറി ഉയർത്തിയതോടെയാണ് ലോറിയിൽ കുത്തിനിറച്ച നിലയിൽ കാലികളെ കണ്ടത്.
ബുധനാഴ്ച പുലർച്ച 3 മണിയോടെ പന്തീരങ്കാവിലെ ബാറിന് സമീപമാണ് അപകടമുണ്ടായത്. ഉയരത്തിലുള്ള ബോഡി പൂർണമായും ടാർപ്പോളിൻ കൊണ്ട് മറച്ച നിലയിലായിരുന്നു. അപകടത്തെ തുടർന്ന് കാലികളെ പുറത്തിറക്കി. പശു, എരുമ, കാള, പോത്ത് എന്നി ഇനങ്ങളിലായി 26 എണ്ണമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ പൊലീസും മൃഗസംരക്ഷണ വിഭാഗവും നടത്തിയ പരിയോധനയിൽ യാതൊരു രേഖകളുമില്ലാത്ത കാലിക്കടത്തെന്ന് വ്യക്തമായി.
കർണാടകയിൽ നിന്നും തമിഴ്നാട് കയറി പാലക്കാട് വഴി കണ്ണൂർ തളിപ്പറമ്പിലേക്കാണ് ഇറച്ചി ആവശ്യത്തിനാണ് കാലികളെ കൊണ്ടു പോകുന്നതെന്ന് വാഹനത്തിലുള്ളവർ പറഞ്ഞു.
അപകടത്തെ തുടർന്ന് ഒരു പോത്ത് ചാവുകയും മറ്റുള്ളവകൾക്ക് പരിക്കുപറ്റുകയും ചെയ്തു. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനിലയിലുമായിരുന്നു കാലികൾ .
സമീപത്തെ പറമ്പിലേക്ക് കാലികളെ മാറ്റിയ ശേഷം അനിമൽ ഹസ്ബൻ്ററി വിഭാഗം ഡെപ്പൂട്ടി ഡയറക്ടർ ബിനു പ്രശാന്ത്, മാങ്കാവ് മൃഗാശുപത്രി സർജൻ ഡോക്ടർ മിനി എന്നിവരുടെ നേതൃത്വത്തിൽ കാലികൾക്ക് പ്രഥമ സുശ്രൂഷകൾ നൽകി.
പന്തീരങ്കാവ് എസ്‌ഐ പിടി സൈഫുള്ളയുടെ നേതൃത്ത്വത്തിൽ പൊലീസ് എത്തി അനധികൃത കാലിക്കടത്തിനെതിരെ കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. ചത്ത കാലിയെ പോസ്റ്റ് പോർട്ടം ചെയ്ത ശേഷം നാട്ടുകാരുടെ സഹകരണത്തോടെ മറവ് ചെയതു.
വൈകീട്ട് 6 മണിയോടെ രണ്ട് ലോറികളിലായി കാലികളെ കർണാടകയിലേക്ക് തന്നെ തിരിച്ചയച്ചു.
പെരുന്നാൾ അടുത്തതോടെ അനധികൃത കാലിക്കടത്ത് വർദ്ധിക്കുന്നതായാണ് ഈ സംഭവം വ്യക്തമാക്കുന്നത്. യാതൊരു വിധ ആരോഗ്യ പരിശോധനകളും ഇല്ലാത്ത ഇവയുടെ മാംസം തീൻമേശകളിലെത്തുമെന്നതാണ് ആശങ്കയാകുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ