പന്തീരാങ്കാവ്
11 ഏപ്രിൽ 2023
ദേശീയ പാത ബൈപ്പാസ് ആറുവരിപ്പാതയിൽ
മൂന്നിടങ്ങളിൽ കൂടി അടിപ്പാത നിർമിക്കുവാൻ ധാരണയായി.
അടിയന്തിരമായി ഈ നിർദേശം സമർപ്പിക്കാൻ
ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമായി.
നിർമാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ നിരവധി തവണ മന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമായിരുന്നില്ല. തുടർന്ന് മാർച്ച് 31 ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി എം.കെ.രാഘവൻ എം.പി. കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് എം.കെ.രാഘവൻ എം.പി.യും ഉദ്യോഗസ്ഥരും ബുധനാഴ്ച സ്ഥലം സന്ദർശിക്കുകയും
ജനങ്ങളുടെ പരാതികൾ നേരിട്ട് സംസാരിക്കുകയും ചെയ്തത്.
മന്ത്രിയുടെ നിർദേശപ്രകാരമാണ്
ദേശീയ പാത റീജണൽ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ദേശീയ പാതയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്.
സന്ദർശനത്തിന് ശേഷം വ്യാഴാഴ്ച രാവിലെ എം.കെ.രാഘവൻ എം.പി. നടത്തിയ ചർച്ചയിലാണ് കഴിഞ്ഞ ദിവസം സന്ദർശിച്ച മൂന്നിടങ്ങളിലും അടിപ്പാത പരിഗണിക്കാവുന്നതാണെന്ന തീരുമാനമുണ്ടായത്.
മഴക്കാലത്ത് വെള്ളപ്പൊക്ക സമാന സാഹചര്യം നേരിടുന്ന പന്തീരാങ്കാവ് ഭാഗത്തെ ഓവു ചാൽ സംവിധാനം വിപുലപ്പെടുത്തുക, ഹൈലൈറ്റ് മാളിന് അടുത്തുള്ള മേൽപാലത്തിന്റെ സർവീസ് റോഡിൽ ഗതാഗത തടസം ഉണ്ടാവാതിരിക്കാനുമുള്ള നടപടികൾ തുടങ്ങിയ നിർദേശങ്ങളും ഉൾപ്പെടുത്തി റിപ്പോർട്ട് മന്ത്രാലയത്തിന് കൈമാറുമെന്നാണ്
ഉദ്യോഗസ്ഥർ എം.പി.യെ അറിയിച്ചിട്ടുണ്ട്.
അവലോകന യോഗത്തിൽ ബൈപ്പാസ് നിർമാണ പുരോഗതി വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങൾ പരമാവധി ത്വരിതപ്പെടുത്താനുള്ള നടപടികൾക്കും തീരുമാനമായി.
അവലോകന യോഗത്തിൽ എം.കെ.രാഘവൻ എം.പി.യെ കൂടാതെ ദേശീയപാത കേരള റീജ്യണൽ ഓഫീസർ ബി.എൽ. മീണ, പ്രൊജക്ട് ഡയറക്ടർ അഭിഷേക് വർഗീസ്, ദേശീയപാത അതോറിറ്റി എൻജിനീയർ പ്രഭാകരൻ, എക്സിക്യൂട്ടീവ് എൻജിനീയർ ശശികുമാർ, നിർമാണ കമ്പനിയായ കെ.എം.സി. പ്രൊജക്ട് ഡയറക്ടർ ദേവരാജ് റെഡി എന്നിവരും പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ