പന്തീരങ്കാവ്
19 ഏപ്രിൽ 2023
ഝാർഖണ്ഡ് സ്വദേശിയായ 27കാരനെ ഒളവണ്ണ പഞ്ചായത്തിലെ താമസസ്ഥലത്ത് നിന്നും പിടികൂടി. മാവോയിസ്റ്റ് അനുഭാവമുള്ള നിരോധിത സംഘടനാ നേതാവ് ഝാര്‍ഖണ്ഡ് ദാബാ ജില്ലയിലെ കുളംഗൂര്‍ മേഖലയിലെ അജയ് ഒറാഓണ്‍ (27) ആണ് ഏപ്രിൽ 18 ചൊച്ചാഴ്ച പുലര്‍ച്ചെ പൊലീസിൻ്റെ പിടിയിലായത്. മാവോയിസ്റ്റ് അനുകൂല സംഘടനയായ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയാ കമാന്‍ഡറാണ് അജയ് എന്നാണ് ലഭ്യമാകുന്ന വിവരം.
2019 ല്‍ ഝാർഖണ്ഡ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അജയിൻ്റെ മൊബൈല്‍ ഫോണ്‍ ടവര്‍ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് പന്തീരാങ്കാവിലുള്ളതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള പോലീസ് പന്തീരാങ്കാവിൽ എത്തുകയും പന്തീരാങ്കാവ് പോലീസിന്റെ സഹായത്തോടെ ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിനു സമീപം കൈമ്പാലത്ത് അജയ് താമസിക്കുന്ന സ്ഥലം കണ്ടെത്തുകയുമായിരുന്നു.
കൈമ്പാലത്ത് ഇയാളടക്കം 14 ഝാർഖണ്ഡ് തൊഴിലാളികളാണ് ഒന്നിച്ച് താമസിച്ചിരുന്നത്. ഇയാൾ 2019 ൽ നാല് മാസത്തോളം ഇവിടെ താമസിച്ചിരുന്നു എന്നും ഇത്തവണ മാർച്ച് മാസത്തിലാണ് എത്തിയതതെന്നുമാണ് തൊഴിലുടമയുടെ വിശദീകരണം.
ഗ്രാമീണ റോഡ് നിര്‍മാണ സാമിഗ്രികള്‍ കത്തിച്ചതുമായി ബന്ധപ്പെട്ടും നിരോധിത സംഘടനയായ പിഎല്‍എഫ്‌ഐയുടെ ലഘുലേഖകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലുമടക്കം പ്രതിയാണ് അജയ്. ബിഷ്ണുപൂര്‍ പോലീസാണ് ഈ കേസുകള്‍ അന്വേഷിക്കുന്നത്.
കേരളത്തിലെ മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നാണ് പ്രാമിക വിലയിരുത്തൽ. ഇത് സംബന്ധിച്ച് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് നോർത്ത് സോൺ ഐ.ജി. നീരജ് കുമാർ ഗുപ്ത, ജില്ലാ പോലീസ് കമീഷണർ രാജ്പാൽമീണ, ഫറോക്ക് അസിസ്റ്റന്റ് കമീഷണർ എ.എം.സിദ്ദിഖ്, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ എ.ഉമേഷ് എന്നിവർ പന്തീരാങ്കാവ് സ്റ്റേഷനിൽ നേരിട്ടെത്തി പ്രതിയെ ചോദ്യം ചെയ്തു. വൈകീട്ട് നാലര മണി വരെ നീണ്ട മൊഴിയെടുക്കലിന് ശേഷം അജയ് ഒറോണിനെ ജാർഖണ്ഡ് പോലീസിന് കൈമാറി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ