പന്തീരാങ്കാവ്
17 മെയ് 2023
പന്തീരാങ്കാവ് ഹൈസ്ക്കൂൾ കുന്നിൽ (നെടുംപറമ്പ് കുന്ന് ) ഖനനം നിരോധിച്ച ചെങ്കൽ ക്വാറിയിൽ അർധരാത്രിയിൽ പന്തീരാങ്കാവ് പൊലിസ് നടത്തിയ മിന്നൽ പരിശോധനയിൽ ചെങ്കൽ നിറച്ച അഞ്ച് ലോറികൾ പിടിച്ചെടുത്തു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് പന്തീരാങ്കാവ് സബ്ബ് ഇൻസ്പെക്ടർ ധനജ്ഞയ ദാസിന്റെ നിർദ്ദേശപ്രകാരം ഗ്രേഡ് എസ്.ഐ. ഹരിപ്രസാദും സംഘവും ചെങ്കൽ നിറച്ച വാഹനങ്ങൾ ഖനന സ്ഥലത്ത് നിന്നും പിടിച്ചെടുത്തത്.
ദിവസങ്ങൾക്ക് മുമ്പ് ജില്ലാ ജിയോളജി വകുപ്പ് അനധികൃത ഖനനം തടയുകയും 2,53000 രൂപ പിഴയിടുകയും ചെയ്ത അതേ സ്ഥലത്താണ് അർധരാത്രിയിൽ ഖനനം നടന്നിരുന്നത്. പൊലിസിന് സ്റ്റേഷനിൽ ലഭിച്ച കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അർധരാത്രിയിൽ പൊലിസ് നടപടി ഉണ്ടായത്.
പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറുമെന്ന് പൊലിസ് അറിയിച്ചു. ഡ്രൈവർ സി.പി.ഒ. വിഷ്ണു, ഹോംഗാർഡ് മുരളീധരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. തുടർന്നും അനധികൃത ചെങ്കൽ, മണ്ണ്, ഖനനങ്ങൾക്കെതിരെയും തണ്ണീർതടങ്ങൾ നികത്തുന്നവർക്കെതിരെയും അനധികൃത മണൽ ഊറ്റലിനെതിരെ യുമെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്ന് പന്തീരാങ്കാവ് പൊലിസ് പറഞ്ഞു.
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വയൽ നികത്തലും വയലിൽ അനധികൃത നിർമ്മാണങ്ങളും
കുന്നിടിച്ച് നിരത്തലും നിർബാധം നടക്കുന്ന സാഹചര്യത്തിൽ പൊലീസ് നടപടി ശക്തമാക്കുന്നത് ഏറെ പ്രശംസനീയമെന്ന് പരിസ്ഥിതി പ്രവർത്തകൻ ടി.വി.രാജൻ അഭിപ്രായപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ