Header Ads Widget

Responsive Advertisement

കോഴിക്കോട്
20 ജൂൺ 2023

മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ  ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതം അനുഭവിക്കേണ്ടി വന്ന ഹർഷിനക്ക് ഇത്തവണത്തെ ബലി പെരുന്നാൾ നിരാലംബരായ കുടുംബത്തിനും കുട്ടികൾക്കും ഒപ്പം   വീട്ടിൽ ആഘോഷിക്കാൻ മുഖ്യമന്ത്രി അവസരം ഒരുക്കണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.  നീതി തേടി ഹർഷിന  നടത്തുന്ന സത്യഗ്രഹ സമരം 30 ദിവസം പിന്നിട്ടപ്പോൾ അധികൃതരുടെ കണ്ണ് തുറപ്പിക്കാനായി സമരസമിതി  നടത്തിയ അഗ്നിജ്വാല പ്രതിഷേധം  തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഹർഷിന കഴിഞ്ഞ 5 വർഷമായി   അനുഭവിക്കുന്ന  ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന സർക്കാർ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഗാന്ധിയൻ സമരം ഒരിടത്തും ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന യാഥാർഥ്യം മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മനസ്സിലാക്കണം. 
സമരം എത്ര ദിവസം നീണ്ടാലും പിന്തിരിയില്ല. കേരള സമൂഹത്തിന്റെ പിന്തുണയാണ് സമരത്തിന്റെ പിൻബലം.
ചില ഡോക്ടർമാരുടെ ക്രൂരമായ അനാസ്ഥ കാരണമുള്ള  ഇത്തരമൊരു ദുരവസ്ഥ ഒരു സ്ത്രീക്കും ഇനി ഉണ്ടാകരുത്. ആരോഗ്യ മന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കണം. മുഖ്യമന്ത്രി മെഡിക്കൽ കോളജിൽ ഉദ്ഘാടനത്തിനു വരുമ്പോൾ സമരം ഇല്ലാതിരിക്കുന്നതിനുള്ള നാടകമായിരുന്നോ മന്ത്രി വീണ ജോർജ് മുൻപ് നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു. ചികിത്സ തേടിയെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം നടത്തണം. ഒരു കോടി രൂപ ഹർഷിനക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
അദ്ദേഹത്തോടൊപ്പം ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ,
ഐഎൻടിയുസി ദേശീയ കമ്മിറ്റി അംഗം എം കെ ബീരാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത.
കൺവീനർ മുസ്തഫ പാലാഴി സ്വാഗതം പറഞ്ഞു
സമരസമിതി നേതാക്കളായ എം ടി സേതുമാധവൻ, എം വി അബ്ദുല്ലത്തീഫ്, പി എം ദിലീപ് കുമാർ, പി കെ സുഭാഷ് ചന്ദ്രൻ ,ബാബു കുനിയിൽ, പിടി സന്തോഷ് കുമാർ,  സുബൈദ സുബൈദ കക്കോടി,
ഫൗസിയ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment