പന്തീരാങ്കാവ്
22 ജൂൺ 2023
ഇന്നും പന്തീരാങ്കാവിൽ ബൈപ്പാസിന് സമീപം സ്വകാര്യ ഫ്ലാറ്റിൽ വെച്ച് ലഹരി വസ്തു പിടികൂടി. ലഹരി വില്പനക്കാരായ
അരീക്കോട് കീഴുപറമ്പ്, കുളങ്ങര കണ്ടി വീട്ടിൽ അശ്വിൻ രാജ് (25),
മാവൂർ പാറമ്മൽ സ്വപ്നം നിവാസിൽ
കെ.പി. ജിതിൻ (22) എന്നീ
യുവാക്കളെ പന്തീരാങ്കാവ് പോലീസ് പിടികൂടി. ദേശീയ പാതക്കരികിലെ സ്വകാര്യ ഫ്ലാറ്റിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
എം ഡി എം എ യുടെ വില കൂടിയ ഗുളിക രൂപമായ എക്സ്റ്റസി (Ecstasy pills) മൂന്ന് ഗ്രാമാണ് ഇവരിൽ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇരുവരും ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
പാലാഴിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിയുടെ മറവിലാണ് ഇവർ ലഹരി മരുന്ന് കച്ചവടം ചെയ്തിരുന്നത്. ഐടി മേഖലയിലെ ജീവനക്കാരാണ് ഇവരുടെ സ്ഥിരം ഉപഭോക്താക്കൾ.
ആർക്കും പെട്ടെന്ന് കണ്ടെത്താനാവാത്ത രീതിയിലാണ് ഇവർ മയക്ക് മരുന്ന് താമസസ്ഥലത്ത് സൂക്ഷിച്ചിരുന്നത്. പുറത്തുനിന്ന് ഡിക്ഷണറി ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ളിൽ അറകൾ ഉണ്ടാക്കിയാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
ഇത് ഉപയോഗിക്കാനുള്ള ഹുക്ക അടക്കമുള്ള ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനയിൽ പങ്കെടുത്തു.
പന്തീരാങ്കാവ് ഇൻസ്പെക്ടർ എൻ.ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ
സബ് ഇൻസ്പെക്ടർ ടി.വി.ധനഞ്ജയദാസ്, എ.എസ്.ഐ ടി.പ്രബീഷ്, സീനിയർ സിവിൽ ഓഫീസർമാരായ ഇ.സബീഷ് കുമാർ, എം രഞ്ജിത്ത്, ലൈലാബി സിവിൽ പോലീസ് ഓഫീസർ ടി.പി.കബിൽദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ