24 ജൂലൈ 2023
കോഴിക്കോട് ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്. ശക്തമായ മഴ ഉണ്ടാകുമെന്നും കരുതൽ വേണമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ കാലാവസ്ഥാ വിഭാഗത്തിൻ്റെ അറിയിപ്പിൽ പറയുന്നത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ യെല്ലോ അലേർട്ടും നൽകീട്ടുണ്ട്.
രണ്ട് ദിവസമായി മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കടലിലോ പുഴയിലോ കുളത്തിലോ ഇറങ്ങരുതെന്നും കാറ്റുള്ളതിനാൽ മരങ്ങൾ വീണുണ്ടാകാവുന്ന അപകടങ്ങളിൽ ജാഗ്രത കാണിക്കണമെന്നുമുള്ള ജില്ലാ ഭരണകൂടത്തിൻ്റെ അറിയിപ്പും നിലവിലുണ്ട്. ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണുണ്ടാകാവുന്ന അപകടങ്ങളെയും സൂക്ഷിക്കണം. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ പ്രത്യേക കരുതലെടുക്കണം.
മലയോരങ്ങളിലുള്ളവരും മലയോരങ്ങളിലേക്ക് യാത്രചെയ്യുന്നവരും പ്രത്യേകം കരുതലെടുക്കണം. അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ തദ്ദേശ സർക്കാരുകളുമായി ബന്ധപ്പെടണം.
അതേ സമയം നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണ്. സ്കൂൾ ഹെഡ് മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ കുട്ടികൾക്ക് സുരക്ഷിതമായി സ്‌കൂളിൽ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണം. രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകൾ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാൻ. പ്രിയപ്പെട്ട വിദ്യാർഥികൾ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അധികാരികളുടെയും നിർദേശങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ജാഗ്രതയോടെ ഉള്ള പെരുമാറ്റം അപകടങ്ങളെ ഒഴിവാക്കും; കോഴിക്കോട് കളക്ടർ ഫേസ് ബുക്ക് പേജിൽ പറഞ്ഞു.
വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും നാളെ ഓറഞ്ച് അലർട്ട് ഉണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ