തിരുവനന്തപുരം
5 ജൂലൈ 2023
സംസ്ഥാനത്ത് അനധികൃതമായി വയൽ നികത്തിയുള്ള നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് റവന്യൂ വകുപ്പ്. അനധികൃതമായി നികത്തിയിട്ടുള്ള എല്ലാ സ്ഥലങ്ങളും പൂർവസ്ഥിതിയിലാക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. 2008 ലെ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന ശേഷം വയൽ നികത്തി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ, വ്യാപാരസമുച്ചയങ്ങൾ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കാനാണ് വകുപ്പിൻ്റെ തീരുമാനം.
ആദ്യഘട്ടത്തിൽ അനധികൃത നികത്തലുകളുടെ കണക്കെടുക്കും. പിന്നീടാണ് തുടർനടപടികൾ സ്വീകരിക്കുക.നെൽവയൽ- തണ്ണീർത്തട സംരക്ഷണം നിയമം പ്രാബല്യത്തിലായ ശേഷം ഗ്രാമപഞ്ചായത്ത് പരിധിയിൽ വീട് വയ്ക്കാൻ 10 സെന്റും, നഗരസഭ പരിധിയിൽ 5 സെന്റും മാത്രമാണ് നികത്താനുള്ള അനുമതി. റവന്യൂ വകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയതിനു ശേഷം മാത്രമാണ് ഇത്തരത്തിലുളള നികത്തലുകൾ അനുവദിച്ചിരുന്നത്. എന്നാൽ, ഈ ആനുകൂല്യത്തെ ദുർവിനിയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് നടപടി കടുപ്പിച്ചത്. ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് നൽകാൻ റവന്യൂ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. വ്യാപാരശാലകൾ, ആശുപത്രികൾ, പെട്രോൾ പമ്പുകൾ, വ്യവസായ യൂണിറ്റുകൾ തുടങ്ങിയവയാണ് നികത്തിയ ഭൂമി കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ