Header Ads Widget

Responsive Advertisement

കോഴിക്കോട്

16 ഓഗസ്റ്റ് 2023

പുതുപ്പാടി നാക്കിലമ്പാട് ആദിവാസി കോളനിയിലെ തകർന്നു വീഴാറായ വീടുകൾ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കാക്കവയൽ കക്കാട് പ്രദേശത്തെ ആദിവാസി കോളനിയിലെ ദുരിതജീവിതത്തെ കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ എടുത്ത കേസിലാണ് നടപടി.

കോഴിക്കോട് ജില്ലാ കളക്ടർക്കും ജില്ലാ പട്ടികജാതി – പട്ടികവർഗ ഓഫീസർക്കുമാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

പണിയ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന ഈ കോളനിയിൽ തകർന്ന് വീഴാറായ വീടുകളാണ്. ഒന്നിനും വാതിലുകളില്ല. ചോർച്ച തടയാൻ ടാർപ്പായ കൊണ്ട് മേൽക്കൂരക്ക് മുകളിൽ വിരിച്ചാണ് താമസം. വരാന്തയ്ക്ക് മുന്നിൽ ചവിട്ടുപടി പോലും ഇല്ല. വയോധികർ മുറ്റത്തിറങ്ങുന്നത് നിരങ്ങിയാണ്. വാട്ടർ ടാങ്ക് ഉണ്ടെങ്കിലും പൈപ്പ് കണക്ഷനില്ല. പണം അടയ്ക്കാത്തതു കാരണം വീടുകളിലേയ്ക്കുള്ള വൈദ്യുതി കണക്ഷൻ വേർപെടുത്തിയ നിലയിലാണ്. സർക്കാരിന്റെ ഭവന പദ്ധതികളിലേക്ക് വർഷങ്ങളായി അപേക്ഷ നൽകുന്നുണ്ടെങ്കിലും ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. കോളനിയിലെ എല്ലാ കുടുംബങ്ങൾക്കുമായി ഉള്ളത് പട്ടികവർഗ വികസന വകുപ്പ് മൂന്നു ലക്ഷം മുടക്കി നിർമ്മിച്ച ഒരേയൊരു ശൗചാലയമാണ്. ശൗചാലയത്തിലേയ്ക്ക് ആവശ്യമുള്ള വെള്ളം പൊതു കിണറിൽ നിന്നും കോരണം. കോളനിയിലേക്ക് വാഹനമെത്താൻ റോഡില്ല. രോഗികളെ എടുത്തു കൊണ്ടു തന്നെ പോകണം. തകർന്ന വീടുകൾ പുനർ നിർമ്മിക്കാൻ പഞ്ചായത്തോ, പട്ടികവർഗ വകുപ്പോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

തകർന്ന വീടുകൾ പുനരുദ്ധരിക്കാൻ കഴിയില്ലെന്നും പുതിയവ നിർമ്മിക്കണമെന്നുമാണ് പട്ടിക വർഗ ക്ഷേമ വകുപ്പ് അധികൃതരുടെ പ്രതികരണം.

സെപ്തംബറിൽ കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന കമ്മീഷണറെ സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും.

Post a Comment