മണക്കടവ്
30 ആഗസ്റ്റ് 2023
മണക്കടവ് ചാലിയാർ തീരത്ത് പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ലഹരി സംഘം മർദ്ദിച്ചു. മണക്കടവിലെ പരിസ്ഥിതി പ്രവർത്തകനായ ടി.വി പ്രമോദ് ദാസ് (53) നാണ് മർദ്ദനമേറ്റത്. മുഖത്ത് സാരമായ പരിക്കേറ്റ പ്രമോദ് ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പന്തീരങ്കാവ് പൊലീസ് 2 പേരെ അറസ്റ്റ് ചെയ്തു.
അൻഷാദ് ( 24 ) തെക്കേപ്പാടം, പെരുമണ്ണ,
ഉമറുൽ ഫാറൂഖ് (22) ചൂരക്കാട്ടു പറമ്പ, ചുള്ളിപ്പറമ്പ, ഫറോക്ക് കോളജ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും കോടതി റിമാൻ്റ് ചെയ്തു.
നാട്ടുകാരനെ ലഹരി സംഘം അക്രമിച്ചതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
പ്രദേശത്തെ ലഹരി സംഘങ്ങളുടെ വിളയാട്ടം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ പറഞ്ഞു.
കൂടാതെ വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മണക്കടവിൽ
ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി.
ലഹരിയുടെ ഉപയോഗം ദിനംപ്രതി കൂടി വരുന്ന സാഹചര്യമാണ് ഉള്ളത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഉപയോഗവും വിൽപനയും സജീവമാണ്.പൊലീസും എക്സെസും നിരവധി പേരെ പിടികൂടുന്നുണ്ടെങ്കിലും വിൽപനക്കാ ഉപയോഗത്തിനോ കുറവ് ഉണ്ടായതായി സൂചനയില്ല. യുവാക്കളും പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത കുട്ടികളുമടക്കം ഇപ്പോൾ ലഹരി മാഫിയയുടെ കണ്ണികളാണ്. ഇവരെല്ലാം മറ്റുള്ളവരെ അക്രമിക്കുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് മണക്കടവിലെ സംഭവം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ