പാലാഴി
24 സപ്തംബർ 2023
പാലാഴിയിൽ മഞ്ഞപ്പിത്തം പടരുന്നു.
ഒളവണ്ണ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു മാസത്തോളമായി പാലാഴി പാലക്കു സമീപം അമ്പലക്കണ്ടി, പൊന്നംകോട് കുന്ന്, കളത്തും തൊടി, വടക്കയിൽതാഴം ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പലരും വീടുകളിൽ തന്നെ ചികിത്സയിലായിരുന്നു.
20ഓളം പേർ മെഡിക്കൽ കൊളേജിലും ബീച്ച് ആശുപത്രിയിലുമായി ചികിത്സ തേടി. ഇപ്പോഴും 4 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ഞായറാഴ്ച ദിവസം മഞ്ഞപ്പിത്തം ബാധിച്ച രണ്ടു പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്.
ഇതു വരെ രോഗം ബാധിച്ചവരുടെ എണ്ണം 30 കടക്കുമെന്നാണ് അനൗദ്യോഗിക വിവരം.
( എഞ്ചിനീയർ കുളം)
പ്രദേശത്തെ കുടിവെള്ള വിതരണ പദ്ധതിയുടെ കിണറിലെ വെള്ളവും സമീപത്തുള്ള കുളത്തിലെ വെള്ളവും പരിശോധിച്ചപ്പോൾ കോളി ഫാം ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തിൽ ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് നടത്തി വരികയാണ്. ജില്ലാ ആരോഗ്യ വിഭാഗവും സ്ഥലം സന്ദർശിച്ചിരുന്നു.
ജൽ ജീവൻ കുടിവെള്ളം പ്രദേശത്ത് ദിവസങ്ങളോളം തടസപ്പെടുന്നതിനാൽ നൂറിലേറെ കുടുംബങ്ങൾ ഇപ്പോഴും കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പ്രദേശവാസികൾക്കായി ബോധവത്കരണ പരിപാടി നിശ്ചയിച്ചതായി ജനപ്രതിനിധി പറഞ്ഞു.
ആവശ്യമായ എല്ലാ പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങളും പ്രദേശത്ത് നടത്തി വരുന്നുണ്ടെന്ന് ഒളവണ്ണ
ഹെൽത്ത് ഇൻസ്പകടർ പറഞ്ഞു.
അതേ സമയം സമീപത്ത് പ്രവർത്തിക്കുന്ന ഐടി പാർക്കിനകത്ത് മലിനജലം കെട്ടിക്കിടക്കുന്നതായും അവ ഊർന്നിറങ്ങുന്നതും പ്രദേശത്തെ കുടിവെള്ള ശ്രോതസ്സുകൾ മലിനമാകാൻ കാരണമാകുന്നുവെന്നും പ്രദേശത്തുകാർ ആരോപണം ഉയർത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ