കോഴിക്കോട്
23 സപ്തംബർ 2023
വന്യജീവി സംരക്ഷണത്തിന്റെ പേരിൽ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചയാത്തിലെ ചെമ്പനോട, മുതുകാട് ഭാഗത്ത് ടൈഗർ സഫാരി പാർക്ക് തുടങ്ങാനുളള നീക്കം വനം വകുപ്പ് പുന:പരിശോധന നടത്തണമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കലും ജില്ല പ്രസിഡന്റ് രാമൻകുട്ടി മാസ്റ്ററും ജില്ലാ സെക്രട്ടറി സി.ഡി. പ്രകാശനും വനം വകുപ്പിനോടാവശ്യപ്പെട്ടു. പ്രസ്തുത പ്രദേശത്തെ ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടി അംഗികരിക്കാൻ സാധിക്കില്ലന്നും കിസാൻ ജനത നേതാക്കൾ വ്യക്തമാക്കി.
ടൈഗർ സഫാരി പാർക്ക് എന്ന ഓമന പേരിൽ കടുവ പാർക്ക് ഉണ്ടാക്കാൻ പുതിയ സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ ഈ മാസം 20 ന് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലെ തീരുമാനത്തിലുള്ള ആശങ്ക അറിയിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയേ ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം എതിർപ്പ് അറിയിച്ചത്.ഈയിടെയായി ക്യാമറ ട്രാപ്പ് സ്ഥാപിച്ച 297 ഇടങ്ങളില്‍ 160 സ്ഥലങ്ങളില്‍ നിന്നും 84 വ്യത്യസ്ഥമായ കടുവകളുടെ ചിത്രങ്ങള്‍ ലഭിച്ചതിൽ
69 എണ്ണം (82.14%) വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും 8 എണ്ണം നോര്‍ത്ത് വയനാട് ഡിവിഷനില്‍ നിന്നും 7 എണ്ണം സൗത്ത് വയനാട് ഡിവിഷനില്‍ നിന്നുമാണെന്നിരിക്കെ പുതിയ സ്ഥലം അന്വേഷിക്കുന്നതിലുള്ള യുക്തി എന്താണെന്ന് അദ്ദേഹം ചോദിച്ചു.
വയനാട് ലാന്റ് സ്‌കേപ്പില്‍ കടുവകളുടെ സാന്ദ്രത ഇപ്പോൾ തന്നെ ഓരോ 100 ചതുരശ്ര കിലോമീറ്ററിനും 7.7 ആണ്.
വയനാട്, ആറളം, കൊട്ടിയൂര്‍ എന്നീ വന്യജീവി സങ്കേതങ്ങളും, സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, കണ്ണൂര്‍ എന്നീ വന ഡിവിഷനുകളിലെ കര്‍ണ്ണാടക സംസ്ഥാനത്തിലെ വനവുമായി ചേര്‍ന്ന് കിടക്കുന്ന വന മേഖലയും ഉള്‍പ്പെടുന്ന വലിയൊരു പ്രദേശം ഇപ്പോൾ തന്നെ വയനാട് ലാന്‍ഡ് സ്‌കേപ്പ് ആയി കണക്കാക്കിയിരിക്കുകയാണ്. നിലവിലെ വന്യജീവി സാങ്കേതങ്ങൾക്ക് പുറമെ ഇനിയും വീണ്ടും വീണ്ടും ഓരോ പുതിയ പേരും പറഞ്ഞ് വന്യ ജീവി സാങ്കേതങ്ങളുടെ എണ്ണം കൂട്ടുന്ന കർഷദ്രോഹ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വന്യ ജീവി സങ്കേതം കടുവാ സങ്കേതമായി മാറുമ്പോൾ കൂടുതൽ വിസ്തൃതിയിൽ ബഫർ സോൺ അടക്കമുള്ള നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ സർക്കാരിന് പദ്ധതികൾ ഉണ്ടാവാം. കൂടുതൽ ബഫർ സോൺ ഏരിയ പ്രഖ്യാപനം, രാത്രി യാത്രാ നിരോധനം,
നിർദ്ധിഷ്ട മലയോര ഹൈവേ യുടെ ഭാവി ഇതെല്ലാം ജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ ആണ് എന്നും അദ്ദേഹം പറഞ്ഞു.
അന്തകവിത്തിന്റെ പ്രയോക്താക്കളായ മോൺ സാന്റോ തുടങ്ങിയ കോർപ്പൊറേറ്റുകളുമായി അവിഹിത ബന്ധമാരോപിക്കപ്പെടുന്ന വേൾഡ് വൈൽഡ് ലൈഫ് ഫണ്ടോ, മറ്റ് കാർബൺ ഫണ്ടുകളോ തട്ടാനാണ് പുതിയ പുതിയ സാങ്കേതങ്ങളുമായി മുന്നോട്ട് വരുന്നതെങ്കിൽ കർഷക കോൺഗ്രസ്സ് രണ്ട് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ