പന്തീരാങ്കാവ്
28 സപ്തംബർ 2023
ഒളവണ്ണ പഞ്ചായത്തിലെ പാല കുറുമ്പ കുന്ന് ലഹരിത്താവളമായി. മദ്യവും കഞ്ചാവും മാത്രമല്ല മാരകമായ ലഹരിപദാർത്ഥങ്ങളും ഉപയോഗിച്ച് ആളുകൾ ബോധമില്ലാതെ കിടക്കുന്ന കാഴ്ച നിത്യസംഭവമായിട്ടുണ്ടെന്ന് സമീപ വാസികൾ പറഞ്ഞു. മരച്ചുവടുകളിലും പാറക്കെട്ടുകളിലും പകലന്തിയോളം തമ്പടിക്കുന്നവരിൽ സ്കൂൾ വിദ്യാർത്ഥികളും അതിഥി തൊഴിലാളികളും ഉണ്ട്.
അതേ സമയം കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കുവാനും ഇവിടെ ആളുകൾ എത്തുന്നുണ്ട്. ഇവർക്ക് ലഹരി സംഘം വലിയ ഭീഷണിയാകുന്നുണ്ട്.
കുന്നിൻ മുകളിൽ താമസിച്ചിരുന്ന 40 ഓളം കുടുംബങ്ങൾ സ്ഥലം വിറ്റ് പോയതോടെ പ്രദേശം കാട് മുടി കിടക്കുകയാണ്. പല ഭാഗങ്ങളിലൂടെയും കുന്നിൻ മുകളിലേക്ക് വഴികളുണ്ട്.
താഴ്‌വാരങ്ങളിൽ അനധികൃത വിദേശമദ്യവില്പന കേന്ദ്രങ്ങളും സജീവമാണ്. കുന്നിൻ മുകളിലെ ക്ഷേത്ര പരിസരങ്ങളിലും മദ്യപരെത്താൻ തുടങ്ങിയതോടെ അവിടേക്കുള്ള വഴി തന്നെ അടക്കേണ്ടി വന്നിരിക്കുയാണ്.
പന്തീരങ്കാവ് പൊലീസ് പ്രദേശത്ത് പരിശോധന നടത്താറുണ്ടെങ്കിലും ലഹരി സംഘങ്ങളുടെ വിളയാട്ടത്തിന് അറുതിയാകുന്നില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ