കോഴിക്കോട്
O6 നവംബർ 2023
ഇരുമ്പ് കവചങ്ങളിൽ നിന്നും ആണികളിൽ നിന്നും മരങ്ങളെ മോചിപ്പിക്കാൻ ഗ്രീൻ കേരള മൂവ്മെൻ്റ് പദ്ധതി ഒരുക്കുന്നു.
പൊതുസ്ഥലത്തെ വൃക്ഷങ്ങളിൽ പലവിധ ആവശ്യങ്ങൾക്കായി വലിയ ആണികൾ ആണ് തൽപരകക്ഷികൾ അടിച്ചു കയറ്റുന്നത്. ഇത്തരം പ്രവർത്തികൾ ആവൃക്ഷത്തെ നശിപ്പിക്കും. വൃക്ഷത്തൈ നടുമ്പോൾ സംരക്ഷണത്തിനായി വെക്കുന്ന ഇരുമ്പു നറ്റുകളും പിന്നീട് വൃക്ഷത്തിന് തന്നെ വിനയാകാറുണ്ട്. കൂടാതെ മരത്തിൽ കെട്ടുപിണഞ്ഞ് കിടക്കുന്ന കമ്പികളുമുണ്ട് നിരവധിയിടങ്ങളിൽ. ഇവയെല്ലാം കണ്ടെത്തി നീക്കം ചെയ്യാനാണ് പദ്ധതിയാകുന്നത്.
ആദ്യഘട്ടത്തിൽ കോഴിക്കോട് മുതൽ മാവൂർ വരെയുള്ള റോഡരികിലെ മരങ്ങളെയാണ് വിപത്തിൽ നിന്ന് രക്ഷിക്കുന്നത്. വനം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഗ്രീൻ കേരള മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം ഗ്രീൻ കേരള മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടപ്പിച്ച സംരക്ഷിത വൃക്ഷം പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയുടെ ഭാഗമായി മരങ്ങളിൽ കയറിയ ഇരുമ്പ് കമ്പികൾ നീക്കം ചെയ്ത ശേഷം സംരക്ഷിത വൃക്ഷം എന്ന് തുണിയിൽ ആലേഖനം ചെയ്ത ബാനർ സ്ഥാപിച്ചു. മെഡിക്കൽ കോളജ് കനിവ് ട്രസ്റ്റ് പരിസരത്ത് നട്ടുവളർത്തിയ ഉങ്ങ് ഇനത്തിൽ പെട്ട ചെടിയുടെ സംരക്ഷണത്തിനായി സാമൂഹ്യ വനവൽക്കരണ പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ഇരുമ്പ് കവചത്തിന്റെ കമ്പികൾ മരം വലുതായതോടെ മരത്തിന് തന്നെ ഭീഷണിയായി മരത്തടിയിലേക്ക് തുളച്ച് കയറിയ അവസ്ഥയിലായിരുന്നു. പരിസ്ഥിതി പ്രവർത്തകർ ഈ കമ്പികൾ മുറിച്ച് മാറ്റി.
ചടങ്ങിൽ സതീഷ് കുമാർ കൊല്ലമ്പലത്ത് അധ്യക്ഷനായി. പുരുഷോത്തമൻ , സുഭീഷ് ഇല്ലത്ത്, കെ പി അബ്ദുൾ ലത്തീഫ്, അസീസ് കൊടമ്പാട്ടിൽ, ബിജു പാലാഴി, ഫഹദ് മായനാട് എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ