കോഴിക്കോട്
27 നവംബർ 2024
കോഴിക്കോട് മലബാർ ജ്വല്ലറി ഷോറൂമിൽ നിന്നും ആറ് പവൻ തൂക്കം വരുന്ന സ്വർണ ചെയിൻ മോഷ്ടിച്ച കേസിലെ പ്രതിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി കല്ലൻ കോട്ടിൽ വീട്ടിൽ കെ.മുഹമ്മദ് ജാബിർ (28 വയസ്സ്) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
2024 നവംബർ 25-ന് രാവിലെയായിരുന്നു മോഷണം നടന്നത്. മലബാർ ജ്വല്ലേഴ്സിൽ സ്വർണ്ണ ചെയിൻ വാങ്ങുന്നതിന് എന്ന വ്യാജേന എത്തിയ മോഷ്ടാവ് ചെയിൻ മോഷ്ടിക്കുന്ന വ്യക്തമായ ദൃശ്യങ്ങൾ കടയിലെ സിസി ടിവിയിൽ നിന്നും ലഭിച്ചിരുന്നു.
രാത്രി ഷോറൂം അടക്കുന്നതിന് മുൻപായി സ്റ്റോക്ക് പരിശോധിച്ചപ്പോൾ ചെയിൻ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ ജ്വല്ലറി അധികൃതർ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാവിലെ ചെയിൻ വാങ്ങുന്നതിനായി എത്തിയ യുവാവ് സെയിൽസ്മാൻ മറ്റ് ആഭരണങ്ങൾ ഡിസ്പ്ലേ ചെയ്യുന്നതിനായി മാറ്റിവെക്കുന്ന സമയം ചെയിൻ തന്ത്രപരമായി സ്വന്തം പോക്കറ്റിലേക്ക് ഇട്ടശേഷം ജ്വല്ലറിയിൽ നിന്നും സമർത്ഥമായി കടന്ന് കളഞ്ഞതായി മനസ്സിലാക്കി.
മലബാർ ഗോൾഡ് പരാതി നൽകിയതോടെ അന്വേഷണം ആരംഭിച്ച നടക്കാവ് പോലീസ് പ്രതിയുടെ വ്യക്തമായ ക്യാമറ ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നൽകിയതോടെ പെരിന്തൽമണ്ണയിൽ നിന്നും പൊലീസിന് ഫോൺ എത്തി. നടക്കാവ് പോലീസ് സ്ഥലത്തെത്തി ആളിനെ ജ്വല്ലറിയിൽ കോഴിക്കോട് ജ്വല്ലറിയിൽ എത്തിക്കുകയും പരാതിക്കാരൻ തിരിച്ചറിയുകയും ചെയ്തതോടെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
നടക്കാവ് പൊലീസ് ഇൻസ്പക്ടർ എൻ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ