പന്തീരങ്കാവ്
23 ആഗസ്റ്റ് 2025
പന്തീരങ്കാവ് കുന്നത്തു പാലം റോഡരിക് കയ്യേറിയ തെരുവു കച്ചവടക്കാർ തമ്മിൽ സംഘർഷമുണ്ടായി.
കുന്നത്തു പാലം മുതൽ ജ്യോതി ബസ് സ്റ്റോപ്പ് വരെയും റോഡരിക് കയ്യേറി
അനധികൃത കച്ചവടം ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ സംഘർഷവും പതിവാകുന്നു.
വെള്ളിയാഴ്ച കച്ചവടം നടത്താൻ പുതുതായി എത്തിയ വ്യക്തിയെ മറ്റുള്ളവർ സംഘടിച്ച് തടഞ്ഞതാണ് സംഘർഷത്തിലെത്തിയത്.
യാത്രക്കാർ റോഡിൽ തന്നെ വാഹനങ്ങൾ നിർത്തി സാധനങ്ങൾ വാങ്ങുന്നത് അപകടങ്ങൾക്കും ഗതാഗത സ്തംഭനത്തിന്നും കാരണമാകുന്നതും പതിവായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെ ജ്യോതി ബസ് സ്റ്റോപ്പിനു സമീപം തെരുവ് കച്ചവടം നടക്കുന്നിടത്ത്
ഉണ്ടായ അപകടത്തിൽ ഇരുചക്ര യാത്രക്കാരന് സാരമായ പരിക്കേറ്റിരുന്നു.
ഓണക്കാലമായതോടെ റോഡിൻ്റെ ഇരുഭാഗങ്ങളിലും കയ്യേറ്റം വ്യാപകമായിട്ടുണ്ട്. തെരുവോരത്തെ അനധികൃത കച്ചവടക്കാരെ നീക്കം ചെയ്യാൻ ഒളവണ്ണ ഗ്രാമപഞ്ചായത്ത് കൈക്കൊണ്ട നടപടികളും ഫലം കണ്ടില്ല. റോഡ് സുരക്ഷ ഉറപ്പാക്കേണ്ട പൊലീസും വിഷയത്തിൽ നടപടികൾ എടുക്കുന്നില്ല. അതേ സമയം
റോഡരികിലെ കച്ചവടക്കാരിൽ നിന്നും ചിലർ സ്ഥലവാടക പിരിക്കുന്നു എന്ന ആരോപണവും നിലവിലുണ്ട്.
തെരുവോര കച്ചവടം പന്തീരങ്കാവ് അങ്ങാടിയിലെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. സർക്കാരിൽ ഫീസുകളും നികുതികളും അടച്ച് ലൈസൻസുകൾ
എടുത്ത് വാടക കെട്ടിടങ്ങളിൽ നിയമങ്ങൾക്ക് വിധേയമായി കച്ചവടം ചെയ്യുന്നവരെ സംരക്ഷിക്കണമെന്ന് പന്തീരാങ്കാവ് മർച്ചൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ