പന്തീരങ്കാവ്
19 സപ്തംബർ 2025
പന്തീരങ്കാവിന് സമീപം അത്താണിയിൽ വയൽ നികത്തൽ നാട്ടുകാർ തടഞ്ഞു.
അത്താണി പനമരം റോഡിനും ദേശീയ പാതക്കും ഇടയിലുള്ള വെള്ളം നിറഞ്ഞ
വയലിലാണ് ബുധനാഴ്ച രാത്രി രണ്ട് മണിയോടെ ടിപ്പർ ലോറികളിൽ മണ്ണ് കൊണ്ട് വന്ന് നിക്ഷേപിച്ചത്.
വിവരം അറിഞ്ഞെത്തിയ പ്രദേശവാസികൾ നികത്തൽ തടഞ്ഞത് ഒടുവിൽ സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസ് എത്തിയെങ്കിലും ടിപ്പറുകളും പണിക്കാരും കടന്നു കളഞ്ഞു.
ഈ സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപെട്ടതാണെന്നും മുമ്പ് ഇവിടെ നടത്തിയ നിർമ്മാണ പ്രവർത്തികൾ അധികൃതർ തടഞ്ഞതാണെന്നും നാട്ടുകാർ പറഞ്ഞു. ഒരു ചെറിയ മഴയിൽ പോലും വെള്ളം ഉയരുന്ന ഇവിടെ വയൽ
നികത്തിയാൽ പ്രദേശം മുഴുവൻ വെള്ളക്കെട്ടിലാകുമെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ കൈരളി റസിഡൻ്റ്സ് അസോസിയേഷനും വിവിധ സംഘടനകളും വിഷയത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ചുവെന്നും മണ്ണിട്ട് നികത്തിയവർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുന്നതിന് ഉന്നത അധികരികൾക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും പന്തീരങ്കാവ് വില്ലേജ് ഓഫീസർ നാട്ടുവാർത്തയോട് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ